കേളകം: മലയോരത്ത് നടപ്പാക്കുന്ന കുടിവള്ള പദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. പ്രവൃത്തിയുടെ ഭാഗമായ രണ്ടാം ഘട്ട പൈപ്പിടലാണ് പുരോഗമിക്കുന്നത്. കണിച്ചാർ മുതൽ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്ന മഞ്ഞളാംപുറം വരെ പൈപ്പിടൽ പൂർത്തിയായി. പ്രധാന ടാങ്കിൽ നിന്ന് വെണ്ടേക്കുംചാൽ, മേമല, പൂവത്തിൻചോല, വെള്ളൂന്നി തുടങ്ങിയ മറ്റു ടാങ്കുകളിലേക്കുള്ള പൈപ്പിടലാണ് ഇപ്പോൾ നടക്കുന്നത്.
കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള വലിയ പദ്ധതിയാണ് കാളികയം കുടിവെള്ള പദ്ധതി. പദ്ധതിയുടെ ആദ്യഭാഗമായ കാളികയത്തെ കിണർ, അത്തിത്തട്ടിലെ ജല ശുദ്ധീകരണശാല എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായി. രണ്ടാം ഭാഗമായ ശുദ്ധീകരണ ശാലയിലേക്കും അവിടെ നിന്ന് മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുമുള്ള 4.8 കിലോ മിറ്റർ പൈപ്പിടൽ പൂർത്തിയാക്കിയിട്ടുണ്ട്.
മൂന്നാം ഭാഗത്തിൽ മഞ്ഞളാംപുറം, വെണ്ടേക്കുംചാൽ, മേമല എന്നിവിടങ്ങളിൽ ടാങ്ക് നിർമാണങ്ങളാണുള്ളത്. ഇതിൽ വെണ്ടേക്കുംചാൽ ടാങ്ക് നിർമാണവും പൂർത്തിയാക്കി. 35 കോടി രൂപയാണ് ചെലവ്. വീടുകളിലേക്ക് വിതരണ പൈപ്പ് ലൈനിന്റെ പ്രവൃത്തികൾ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്.
ഇതിൽ ആദ്യഘട്ടത്തിൽ 4500 ഓളം കണക്ഷനുകൾ നൽകും. രണ്ടാമത് 5000 ലേറെ കണക്ഷനുകളും നൽകും. വീടുകളിൽ വെള്ളമെത്തിക്കാൻ 100 കോടി രൂപ ചെലവുവരുന്ന വലിയ പദ്ധതികളാണ് കേന്ദ്ര സർക്കാറിന്റെ ജൽ ജീവൻ മിഷൻ വഴി നടപ്പാക്കുന്നത്.
previous post