കണ്ണൂർ: കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് വീണ്ടും എൽഡിഎഫ് സർക്കാരിനെ തെരഞ്ഞെടുത്തതെന്നും ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫ് സർക്കാർ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ചെയ്യുമെന്നു വിശ്വാസമുള്ളതു കൊണ്ടാണ് അവർ തുടർഭരണം സമ്മാനിച്ചത്. എൽഡിഎഫ് സർക്കാർ വീണ്ടും ഭരണത്തിൽ വരുന്നതു തടയാൻ യുഡിഎഫ് എല്ലാ കുത്സിത ശ്രമങ്ങൾ നടത്തിയിട്ടും ജനങ്ങൾ അതിലൊന്നും വീണില്ല. നാടിനെ കുറിച്ചും വികസനത്തെ കുറിച്ചും അവർക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് സർക്കാരിന്റെ ലക്ഷ്യം. വികസനം ഞങ്ങൾക്കാകം നിങ്ങൾക്ക് പാടില്ല എന്ന സങ്കുചിത ചിന്താഗതിയാണ് യുഡിഎഫിന്റേത്. കെ-റെയിലിന് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കെ-റെയിലിനെ യുഡിഎഫ് എതിർക്കുന്പോൾ അവർ നാടിന്റെ വികസനത്തിനാണ് തുരങ്കം വെക്കുന്നത്. ഇക്കാര്യം പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജനങ്ങളുടെ ആഗ്രഹാഭിലാങ്ങൾ എൽഡിഎഫ് സർക്കാർ നടപ്പിൽ വരുത്തുക തന്നെ ചെയ്യും, കെ-റെയിൽ പദ്ധതി പരിസ്ഥിതിപ്രശ്നമുണ്ടാക്കുമെന്നാണ് ചിലരുടെ വിമർശം. എന്നാൽ, ഈ പദ്ധതി കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നതിനാൽ പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. വിശദ പരിസ്ഥിതിപഠനം നടക്കുന്നുമുണ്ട്. പരിസ്ഥിതി എന്തോ ആയിക്കോട്ടെ വികസനം മതിയെന്ന് ചിന്തിക്കുന്നവരല്ല ഞങ്ങളെന്നും പിണറായി പറഞ്ഞു.