മുല്ലപെരിയാർ മേൽനോട്ട സമിതിക്കു കൂടുതൽ അധികാരങ്ങൾ താൽക്കാലികമായി നൽകുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ, സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സമിതി രൂപീകരിച്ചിട്ട് 8 വർഷം കഴിയുമ്പോൾ വിഷയം ഉന്നയിച്ചതിൽ കടുത്ത അതൃപ്തി അറിയിച്ച ബെഞ്ച്, സമിതി പുനഃസംഘടിപ്പിച്ചാൽ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ കേരളം തയാറാണോയെന്നും ചോദിച്ചു. ഡാം സുരക്ഷ സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. പുതിയ ഡാം സുരക്ഷ നിയമപ്രകാരമുള്ള സേഫ്റ്റി അതോറിറ്റി രൂപീകരിക്കാൻ ഒരു വർഷം കൂടിയെടുക്കുമെന്നും അതുവരെ മേൽനോട്ട സമിതി തുടരട്ടെയെന്നാണു കേന്ദ്രം അറിയിച്ചിരുന്നത്. അതോറിറ്റിയുടെ ചുമതലകൾ തൽക്കാലം മേൽനോട്ട സമിതിക്കു നൽകാമെന്ന കോടതി നിർദേശം തത്വത്തിൽ ഇരുകൂട്ടരും അംഗീകരിച്ചു. സുരക്ഷാ അതോറിറ്റി രൂപീകരിക്കാൻ സമയപരിധി വേണമെന്നും കേരളം ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തുന്ന കാര്യത്തിൽ അനുകൂല നിലപാട് അറിയിച്ചു. മേൽനോട്ട സമിതിയുടെ അധ്യക്ഷനായ ഗുൽഷൻ രാജ് സമിതിയിലെ മറ്റംഗങ്ങളെക്കാൾ (കേരളത്തിലെയും തമിഴ്നാട്ടിലെയും അഡീഷനൽ ചീഫ് സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥർ) ജൂനിയറാണെന്നും ഇദ്ദേഹത്തിനു പകരം ജല കമ്മിഷൻ ചെയർമാൻ സമിതി അധ്യക്ഷനാവണമെന്നും കേരളം ആവശ്യപ്പെട്ടു.