അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷനിൽ 190.16 കോടി രൂപയും സർക്കാരിലേക്ക് തിരിച്ചടച്ചു. ക്ഷേമ പെൻഷനിൽ 35.48 കോടിയും സാമൂഹ്യസുരക്ഷാ പെൻഷനിൽ 154.68 കോടിയും രൂപ തിരികെയെത്തി. കഴിഞ്ഞവർഷം എപ്രിൽ മുതൽ ഈ ഫെബ്രുവരി വരെ തിരിച്ചടച്ച തുകയാണ് ഇത്. വ്യക്തികൾ നേരിട്ടും സഹകരണ സംഘങ്ങൾ വഴിയും പഞ്ചായത്തുകൾ വഴിയുമാണ് തിരിച്ചടച്ചത്. അനർഹമായി പണം കൈപ്പറ്റിയവരിൽ സഹകരണ സംഘം പ്രസിഡന്റും കോടതി ജീവനക്കാരും അധ്യാപകരുംവരെ ഉണ്ട്. നാലുലക്ഷം രൂപവരെ മടക്കിനൽകിയവരുമുണ്ട്. ഗുണഭോക്താവ് മരിച്ചത് തദ്ദേശസ്ഥാപനത്തെ അറിയിക്കാതെ പെൻഷൻ കൈപ്പറ്റിയവരും ഉണ്ട്.
ഒരാൾ ഒന്നിലധികം പെൻഷൻ സ്വീകരിക്കുന്നതായുള്ള ആരോപണമുയർന്നതോടെ സർക്കാർ മസ്റ്ററിങ് സമ്പ്രദായം കൊണ്ടുവന്നു. അനർഹരായവർ സ്വയം പിൻവാങ്ങാനും കൈപ്പറ്റിയ തുക മടക്കിനൽകാനും അവസരമൊരുക്കി. ഒപ്പം 3,74,514 പേരെ പുതുതായി പദ്ധതി അംഗങ്ങളാക്കി. അനർഹർ ഇപ്പോഴും അംഗങ്ങളായി തുടരുന്നതായാണ് ധന വകുപ്പിന്റെ വിലയിരുത്തൽ. സർക്കാർ ജീവനക്കാർ അനർഹമായി പെൻഷൻ കൈപ്പറ്റിയാൽ നടപടി നേരിടേണ്ടിവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.