ഇന്ധന വിലവർധന പ്രതിസന്ധിയിലാക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ‘സ്മാർട്ട് സോളാർ സ്റ്റൗ’. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കലിക്കറ്റിലെ (എൻഐടിസി) ഗവേഷകരാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട് സോളാർ സ്റ്റൗ’ വികസിപ്പിച്ചെടുത്തത്. എൻഐടിസി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉൽപ്പന്നം പുറത്തിറക്കി. കേന്ദ്ര ഗവ. ബയോടെക്നോളജി വകുപ്പാണ് പദ്ധതിക്ക് സഹായം നൽകുന്നത്.
എൻഐടി ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ഇതിന് പിന്നിൽ. പ്രവർത്തന ചെലവില്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒന്നാണിത്. കോഴിക്കോട് എൻഐടി ഇൻഡസ്ട്രിയൽ പവർ റിസർച്ച് ലബോറട്ടറികളിൽ ഉൽപ്പന്നത്തിന്റെ പ്രവർത്തനം വിലയിരുത്തി
സോളാർ സ്റ്റൗവിന്റെ രണ്ട് മോഡലുകളുണ്ട്. ഗാർഹിക ആവശ്യത്തിന് അനുയോജ്യമായ ആദ്യ മോഡലിൽ, സിംഗിൾ, ഡബിൾ സ്റ്റൗ ഉൽപ്പന്നങ്ങൾ നേരിട്ട് സൂര്യനുകീഴിൽ ഉപയോഗിക്കാം. എൽപിജി-യെ ആശ്രയിക്കുന്നത് ഒഴിവാക്കാം. എൽഇഡി വിളക്ക് ബന്ധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. യാത്രകളിലും ഈ സ്‌റ്റൗ ഉപയോഗിക്കാം. സോളാർ പാനലുള്ള സിംഗിൾ സ്റ്റൗവിന്റെ ചെലവ് ഏകദേശം 10,000 രൂപയും ഡബിൾ സ്റ്റൗവിന് ഏകദേശം 15000 രൂപയുമാണ്.
രണ്ടാമത്തെ മോഡലിൽ, വെയിൽ ഇല്ലാത്ത സമയങ്ങളിൽ പാചകസമയം നീട്ടാൻ കൺട്രോൾ യൂണിറ്റിനൊപ്പം ഒരു ബാറ്ററിയും ഉൾപ്പെടുത്താം. ഈ ‘സ്മാർട്ട് സോളാർ സ്റ്റൗ’ ഉപയോഗത്തിലൂടെ ഓരോ കുടുംബത്തിനും പ്രതിവർഷം 12,000 രൂപ ലാഭിക്കാം. എൻഐടിയിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ചെയർമാൻ പ്രൊഫ. എസ് അശോക് എസ് ആണ് പദ്ധതിക്ക് നേതൃത്വംനൽകുന്നത്. “സ്മാർട്ട് സോളാർ സ്റ്റൗവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറാൻ നിരവധി വ്യവസായ സ്ഥാപനങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.