ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ചൂടു കൂടിയ മാർച്ച് മാസങ്ങളിലൊന്നാണ് കടന്നു പോയതെന്നു റിപ്പോർട്ട്. 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാർച്ച് ആയിരുന്നു ഇത്. സാധാരണയേക്കാൾ 1.86 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു ചൂട്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) ഇതു സംബന്ധിച്ച വിശകലനം പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ ശരാശരി മഴ അതിന്‍റെ ദീർഘകാല ശരാശരിയേക്കാൾ (എൽപിഎ) 71 ശതമാനം കുറവാണെന്നും കണ്ടെത്തി.
മാർച്ചിൽ ശരാശരി പരമാവധി താപനില 33.10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇതു ദീർഘകാല ശരാശരിയേക്കാൾ 1.86 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ശരാശരി കുറഞ്ഞ താപനില 20.24 ഡിഗ്രി സെൽഷ്യസും. ഇതും മൂന്നാമത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
1981-2010 കാലഘട്ടത്തെ അടിസ്ഥാനമാക്കി കൂടിയതും കുറഞ്ഞതുമായി മാർച്ച് മാസങ്ങളിലെ ശരാശരി താപനില യഥാക്രമം 31.24ഡിഗ്രി സെൽഷ്യസും18.87 ഡിഗ്രി സെൽഷ്യസുമാണ്.
വടക്കുപടിഞ്ഞാറൻ പ്രദേശത്തു സാധാരണയേക്കാൾ 3.91 ഡിഗ്രി സെൽഷ്യസ് കൂടിയ ചൂടാണ് അനുഭവപ്പെട്ടത്. മധ്യ ഭാഗത്ത് 1.62 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ദക്ഷിണ മേഖല, 1901ന് ശേഷമുള്ള അതിന്‍റെ നാലാമത്തെ ഉയർന്ന താപനിലയ്ക്കു സാക്ഷ്യം വഹിച്ചു.
അതേസമയം, മാർച്ച് മാസത്തിൽ രാജ്യത്ത് ശരാശരി 8.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇതു ദീർഘകാല ശരാശരിയായ 30.4 മില്ലിമീറ്ററിനേക്കാൾ 71 ശതമാനം കുറവാണ്. 1901 മുതൽ നോക്കിയാൽ 1909 (7.2 മില്ലിമീറ്റർ), 1908 (8.7 മില്ലിമീറ്റർ) എന്നീ വർഷങ്ങൾക്കു ശേഷമുള്ള മൂന്നാമത്തെ ഏറ്റവും കുറഞ്ഞ മഴയാണ് കഴിഞ്ഞ മാസം പെയ്തത്.