∙ സാമ്പത്തിക വർഷം അവസാനിക്കാൻ ഇന്നും നാളെയും കൂടി മാത്രം ബാക്കി നിൽക്കെ ഇൗ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നു ചെലവഴിക്കാവുന്ന തുക 90% ആക്കി സർക്കാർ നിജപ്പെടുത്തി. ഇതോടെ വകുപ്പുകളുടെ ഇൗ വർഷത്തെ പദ്ധതി വിഹിതത്തിൽ 10% പാഴാകും. ഇത് 2,000 കോടിയോളം വരും. 90 ശതമാനത്തിനു മേൽ തുകയ്ക്കു ബിൽ തയാറാക്കാൻ കഴിയാത്ത തരത്തിൽ സോഫ്റ്റ്‌വെയറിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 90 ശതമാനത്തിലേറെ തുക ചെലവിട്ടു കഴിഞ്ഞ വകുപ്പുകൾക്ക് അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നാകും ബിൽ പാസാക്കി പണം നൽകുക.
സംസ്ഥാന സർക്കാരിന്റെ പദ്ധതിച്ചെലവ് ഇന്നലെ 80.59 ശതമാനത്തിലെത്തി. ഇന്നു വൈകിട്ട് 5 വരെ മാത്രമേ ബില്ലുകൾ ട്രഷറി സ്വീകരിക്കുകയുള്ളൂവെന്ന് എല്ലാ വകുപ്പുകൾക്കും ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതു കഴിഞ്ഞുള്ള ബില്ലുകൾ അടുത്ത വർഷത്തേക്കുള്ള ക്യൂവിലേക്കു മാറ്റില്ലെന്നാണു മുന്നറിയിപ്പ്. ഇതു കാരണം ഇന്നു ട്രഷറിയിലേക്കു ബില്ലുകളുടെ കുത്തൊഴുക്കാണു പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക് ബില്ലുകൾ സമർപ്പിച്ച ശേഷം കടലാസ് വൗച്ചറുകൾ ഹാജരാക്കാത്തതിനാൽ ഒട്ടേറെ ബില്ലുകൾ പാസാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ട്രഷറിയും.
നാളെ വരെയുള്ള ചെലവുകൾക്കായി 4,000 കോടി രൂപ റിസർവ് ബാങ്ക് വഴി സർക്കാർ ഇന്നലെ കടമെടുത്തു. 10 വർഷം കൊണ്ടു തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിൽ 2000 കോടിയും 15 വർഷം കൊണ്ടു തിരിച്ചടയ്ക്കാൻ 2000 കോടിയുമാണു കടമെടുത്തത്. മാർച്ച് 22 ന് 7.42% പലിശയ്ക്കു കടമെടുത്തിനു ശേഷം ഏറ്റവും ഉയർന്ന പലിശയ്ക്കായിരുന്നു ഇന്നലത്തെ കടമെടുപ്പ്: പലിശ 7.40%.