പ്രളയം, ജലമൊഴുക്കു തുടങ്ങിയവയെക്കുറിച്ചു സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച ആശങ്കകൾ പഠിക്കുന്ന ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് കൺസൽറ്റൻസിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) നടത്തിയ ഫീൽഡ് സർവേയാണു പൂർത്തീകരിച്ചത്. പഠന വിവരങ്ങൾ ക്രോഡീകരിച്ച് അടുത്ത മാസം അവസാനം കെ–റെയിലിനു റിപ്പോർട്ട് നൽകും.
ഒക്ടോബറിൽ തുടങ്ങിയ ഫീൽഡ് സർവേ ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. പ്രാദേശിക എതിർപ്പുകൾ മൂലം വൈകി. കേരളത്തിന്റെ ഭൂപ്രകൃതി, നീരൊഴുക്ക്, രണ്ടു പ്രളയങ്ങൾ, മഴയുടെ തോത് എന്നിവയെല്ലാം പരിഗണിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതകൾ വിലയിരുത്തണമെന്നും ഡിപിആറിൽ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഹൈഡ്രോളജിക്കൽ പഠനം. മഴ ലഭിക്കുന്ന പ്രദേശം, മഴവെള്ളത്തിന്റെയും പുഴകളുടെയും ഒഴുക്കിന്റെ ദിശ, ഭൂമിയുടെ ചെരിവ് എന്നിവയാണു ഫീൽഡ് സർവേയിൽ പഠനവിധേയമാക്കുന്നത്. സമീപപ്രദേശങ്ങളിലെ ജലാശയങ്ങളുടെ സംഭരണ ശേഷി, ഏറ്റവും ഉയർന്ന തോതിൽ മഴ പെയ്താൽ ജലനിരപ്പ് എത്ര ഉയരാം എന്നിവയാണു കണ്ടെത്തുന്നത്. നിർമാണം ഇതിനനുസൃതമായി ക്രമീകരിക്കാനുള്ള ശുപാർശകൾ റൈറ്റ്സ് കെ–റെയിലിനു നൽകും.
അലൈൻമെന്റ് കടന്നുപോകുന്ന ജലാശയങ്ങളിലെ ആഴം പഠിക്കാനുള്ള ഹൈഡ്രോഗ്രഫിക് സർവേ അന്തിമ ഘട്ടത്തിലാണ്. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും പാലങ്ങളുടെയും വയഡക്ടുകളുടെയും ഉയരം, ഘടന, തൂണുകളുടെ ഫൗണ്ടേഷൻ എന്നിവയുടെ രൂപകൽപന.