വാട്ടർ സ്പോർട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കയാക്കത്തോൺ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃകാപരമായ തുടക്കമാണിതെന്നും കേരള ടൂറിസത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കണ്ണൂർ കയാക്കത്തോണിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ കയാക്കിങിന്റെ ഓൺലൈൻ രജിസ്‌ട്രേഷനും ആരംഭിച്ചു. എംഎൽഎ മാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ലോഗോ ഏറ്റുവാങ്ങി. ഏപ്രിൽ 24നാണ് പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽമുതൽ അഴീക്കൽ പോർട്ട് വരെ 11 കിലോമീറ്റർ ദൂരത്തിൽ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് നടത്തുക.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് മത്സരാർഥികളുണ്ടാകും. സിംഗിൾ കയാക്കുകളും ഡബിൾ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കാറ്റഗറി ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ, സ്ത്രീകൾ, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സഡ് കാറ്റഗറിക്കും പ്രത്യേകം മത്സരം ഉണ്ടാകും.
50,000 രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്ക് ലഭിക്കുക. വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും നൽകും. പരിപാടിയിൽ കലക്ടർ എസ് ചന്ദ്രശേഖർ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കെ സി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു