ഇരിട്ടി: കീഴൂരിൽ സ്ഥിതി ചെയ്യുന്ന ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്ത് ബി ജെ പി. ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതുത്വത്തിൽ നടന്ന പരിപാടിയിൽ ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ് ഓഫീസ് കെട്ടിടം നാടമുറിച്ച് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്തു. നഗരത്തിലെ പ്രധാന പാതയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിടം നിർമ്മിച്ച് ഒരു വര്ഷം കഴിഞ്ഞിട്ടും വാഹനസൗകര്യമില്ലാത്ത ഉൾ പ്രദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വാടകക്കാണ് ഇപ്പോൾ രജിസ്‌റോഫീസ് പ്രവർത്തിച്ചു വരുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ബി ജെ പി ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്. പണ്ട് ബ്രിട്ടീഷുകാർ ഇവിടുത്തെ ജനങ്ങളോട് കാണിച്ച താത്പര്യം പോലും കാണിക്കാത്ത രീതിയിലാണ് ഇന്ന് കേരളാ ഗവർമ്മെണ്ട് ജനങ്ങളോട് പെരുമാറുന്നതെന്ന് എം ആർ. സുരേഷ് പറഞ്ഞു. ഏരിയ വൈസ് പ്രസിഡൻറ് എം. ശ്രീരാജ് അദ്ധ്യക്ഷനായി. കൂടാതെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രതിഷേധിച്ചു. വി.എം. പ്രശോഭ്, എ.കെ. ഷൈജു , ജില്ല മണ്ഡലം നേതാക്കളായ രാമദാസ് എടക്കാനം, കെ. ശിവശങ്കരൻ, എം.സുരേഷ് ബാബു, കെ.ജയപ്രകാശ്, പ്രിജേഷ് അളോറ, പി.പി. ജയലക്ഷ്മി, വസുമതി തമ്പാൻ, സജിത്ത് അളോറ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.