ലക്ഷോപലക്ഷം സ്‌ത്രീകളെ സംരംഭകരുടെ കിരീടമണിയിച്ച് കുടുംബശ്രീ. 2020–-21 കാലയളവിൽ മാത്രം 1,57,848 സ്‌ത്രീകളാണ് ഇതിലൂടെ സ്ഥിരവരുമാനം കണ്ടെത്തിയത്.
വനിതകൾ നേതൃത്വം നൽകുന്ന 46,240 സംരംഭം നിലവിലുണ്ട്. 2019–-20 കാലയളവിൽ ഇത് 26,448 ആയിരുന്നു. 87,239 സംരംഭകരും. 2020–-21 കാലയളവിൽ അയൽക്കൂട്ടങ്ങൾ സമാഹരിച്ച മൊത്തം മിച്ചതുക 406 കോടിവരും. ഇതിൽനിന്ന് ലഭിക്കുന്ന ആഭ്യന്തര വായ്പാ മിച്ചതുക മൂന്നിരട്ടിയിലധികവും. കൂട്ടുത്തരവാദിത്വ സംഘം (ജെഎൽജി–-ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്), സംരംഭം എന്നിവയാണ് കുടുംബശ്രീയുടെ പ്രധാന വരുമാനം. അംഗങ്ങളായ ഒരു വിഭാഗത്തെ കൂട്ടുത്തരവാദിത്വ സംഘം എന്നറിയപ്പെടുന്ന ചെറുകിട കർഷക സംഘങ്ങളുമായി സംയോജിപ്പിച്ചാണ് പ്രവർത്തനം. ഇതുകൂടാതെ വിവിധ പരിശീലനം, സാമ്പത്തിക സഹായം, ഉപജീവന സംരംഭങ്ങൾക്കുള്ള സാധ്യത എന്നിവയും ലഭ്യമാക്കും. ഇതിലൂടെ ചിലർ കർഷകരായും മറ്റ് ചിലർ സംരംഭകരായും മാറും.
സംസ്ഥാനത്ത് ആകെ 72,306 കൂട്ടുത്തരവാദിത്വ സംഘമുണ്ട്. 3.31 ലക്ഷം പേർ അംഗങ്ങളാണ്. ഇതിൽനിന്നാണ് 1.57ലക്ഷം പേർ വിവിധ സംരംഭങ്ങളിൽ ഭാഗമായത്. മറ്റുള്ളവർ കൃഷിയിലൂടെയും വരുമാനം കണ്ടെത്തുന്നു. കോവിഡ്‌കാലത്ത് ആരംഭിച്ച 1180 ജനകീയ ഹോട്ടലിലൂടെ 4994 പേർ വരുമാനം കണ്ടെത്തുന്നു. ഹരിതകർമ സേന, അമൃതം ന്യൂട്രിമിക്സ് യൂണിറ്റ്, സാന്ത്വനം, വൃദ്ധർക്കുള്ള പരിചരണം തുടങ്ങി വിവിധ പദ്ധതികളും നടക്കുന്നു.