ഇരിട്ടി: ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനവുമായി കേരളം മാറിയാതായി ബി ജെ പി സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. ‘സ്ത്രീ സുരക്ഷക്ക് സ്ത്രീശക്തി’ എന്ന മുദ്രവാക്യമുയർത്തി കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് ഇരിട്ടിയിൽ ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ നടത്തിയ സായാഹ്‌ന ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. പിണറായിയുടെ ഇടതുപക്ഷ ഗവർമെന്റിന്റെ കീഴിൽ കേരളത്തിലെ പോലീസ് വേട്ടക്കാരെ സംരക്ഷിക്കുന്നവരായി മാറി. അതാണ് കേരളം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി മാറാൻ പ്രധാന കാരണമെന്നും രഞ്ജിത്ത് ആരോപിച്ചു.
ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷനായി. ജില്ലാ – മണ്ഡലം നേതാക്കളായ രാജൻ പുതുക്കുടി, രാമദാസ് എടാക്കാനം, കെ.ശിവശങ്കരൻ, മനോഹരൻ വയോറ, കൂട്ട ജയപ്രകാശ്, എം.സുരേഷ് ബാബു, കെ.പി. ഷീജ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ സ്വാഗതവും മഹിള മോർച്ച ജില്ലാ ഉപാദ്ധ്യക്ഷ സി.പി. അനിത നന്ദിയും പറഞ്ഞു.