സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ വായ്‌പാ നിക്ഷേപ അനുപാതം (ക്രെഡിറ്റ് ഡെപ്പോസിറ്റ് റേഷ്യോ– -സിഡിആർ) ഉയർത്താത്തത് ഗൗരവമായി കാണണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതായും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.
സിഡിആർ ദേശീയ ശരാശരി 71 ആയിരിക്കെ കേരളത്തിൽ 62.3 ശതമാനമാണ്. തമിഴ്നാട് 101.7, തെലുങ്കാന 93.2, ആന്ധ്രപ്രദേശ് 131.5 എന്നിങ്ങനെയാണ് സിഡിആർ. കേരളത്തിലെ സിഎസ്‌ബി ബാങ്ക് (38.43), ഫെഡറൽ ബാങ്ക് (49.59), സൗത്ത് ഇന്ത്യൻ ബാങ്ക് (52.17), എസ്ബിഐ (50) എന്നിവയിൽ കുറഞ്ഞ സിഡിആർ ആണ്. അതേസമയം, കേരളത്തിൽ നിക്ഷേപം ഇല്ലെങ്കിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 322 ശതമാനമാണ് സിഡിആർ. കേരളത്തിലെ ബാങ്കുകൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. കേരളം ഒറ്റക്കെട്ടായി രാഷ്ട്രീയ പ്രശ്‌നമായി ഇത് ഏറ്റെടുക്കണം. ഉപയോക്താക്കൾ ബാങ്കുകളെ സമീപിക്കുമ്പോൾ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന സമീപനം സ്വീകരിക്കുന്നതായി പരാതിയുണ്ട്. ഇതും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.