സംസ്ഥാന ബജറ്റിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തിയ തുക മുൻവർഷങ്ങളേക്കാൾ കുറഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പ്രാദേശിക സർക്കാരുകൾക്ക് വികസനഫണ്ട് വിഹിതമായി 8048 കോടി രൂപയും മെയിന്റനൻസ് ഫണ്ട് വിഹിതമായി 3005 കോടി രൂപയും ജനറൽ പർപ്പസ് ഫണ്ട് വിഹിതമായി 1850 കോടി രൂപയും ഉൾപ്പെടെ 12903 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻവർഷം ഈ ഇനങ്ങളിൽ ആകെ ലഭിച്ചത് 12229 കോടി രൂപയായിരുന്നു. മന്ത്രി വ്യക്തമാക്കി.
ബജറ്റിൽ വകയിരുത്തിയ തുകയിൽ മെയിന്റനൻസ് ഫണ്ട് വിഹിതം പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടുണ്ട്. എന്നാൽ, ജനറൽ പർപ്പസ് ഫണ്ട് വിഹിതവും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഒഴികെയുള്ള വികസന ഫണ്ട് വിഹിതവും പൂർണ്ണമായി വിഭജിച്ച് നൽകിയിട്ടില്ല. ബജറ്റ് വിഹിതത്തിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് വിഭജിച്ച് നൽകിയിട്ടുള്ളത്. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാമത് റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലായതുകൊണ്ടാണ് വിഹിതം പൂർണ്ണമായും വിഭജിച്ച് നൽകാത്തതെന്ന് മന്ത്രി വിശദീകരിച്ചു.
ആറാം സംസ്ഥാന ധനകാര്യകമ്മീഷൻ ശുപാർശ പരിഗണിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ഉണ്ടാവുന്ന മുറയ്ക്ക് ബജറ്റ് വിഹിതം പൂർണ്ണമായി വിഭജിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി അനുവദിക്കുന്നതാണ്. 2022-23 വാർഷിക പദ്ധതിയുടെ ആസൂത്രണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടിചേർത്തു.
previous post