സംസ്ഥാനത്ത് 175 തീരദേശ പഞ്ചായത്തുകളെ സിആർഇസഡ് മൂന്നിൽനിന്ന് രണ്ടിലേക്ക് മാറ്റാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. വിഭാഗം മാറുന്നതിനനുസരിച്ച് നിർമാണങ്ങൾക്ക് ഇളവ് ലഭിക്കും. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കില്ല. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമം. 2019ലെ കേന്ദ്ര സർക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാന സർക്കാർ തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കും. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ മാത്രമേ ഇളവ് ബാധകമാകൂ. ഇതിനുള്ള നടപടി വേഗത്തിലാക്കും.
സംസ്ഥാനത്ത് നഗരസ്വഭാവമുള്ള 398 പഞ്ചായത്തിനെ ഒന്ന്, രണ്ട് വിഭാഗങ്ങളിലായി തദ്ദേശവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകൾ നഗരങ്ങളാവുകയല്ല. പഞ്ചായത്ത് നിയമംതന്നെയാകും ഇവിടെ ബാധകം. സംസ്ഥാനത്ത് 1826 തുരുത്തുകളും ദ്വീപുകളുമാണുള്ളത്. ഇതിൽ 10 ഹെക്ടറിനു മുകളിലുള്ള 178 ദ്വീപിനുമാത്രം ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയാൽ മതിയെന്ന് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്