എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. എൽ.ഐ.സിയുടെ ഓഹരി വിൽപനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തണമെന്നും കേന്ദ്രസർക്കാറിനോട് സംസ്ഥാന നിയമസഭ ആവശ്യപ്പെട്ടു.
പോളിസികളുടെ എണ്ണത്തിലും ക്ലെയിം തീർപ്പാക്കുന്നതിലെ മികവിലും ലോകത്തിലെ തന്നെ മുൻനിര സ്ഥാപനമാണ് എൽ.ഐ.സി. പൊതുമേഖല സ്ഥാപനം എന്നനിലയിൽ പോളിസി ഉടമകളുടെ താൽപര്യം സംരക്ഷിക്കുന്നതിലാണ് എപ്പോഴും എൽ.ഐ.സി ഊന്നൽ നൽകുന്നത്. സ്വകാര്യ കമ്പനികളേക്കാളും ഉയർന്ന നിരക്കിലാണ് പോളിസി ഉടമകൾക്ക് എൽ.ഐ.സി ബോണസ് നൽകുന്നത്.
എൽ.ഐ.സിയുടെ അഞ്ച് ശതമാനം ഓഹരി വിൽക്കാനുള്ള തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തത്. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വൈകാതെ ഓഹരി വിൽപനക്കുള്ള തീയതി കേന്ദ്രസർക്കാർ അറിയിക്കുമെന്നാണ് സൂചന.