തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുളള വള്ളങ്ങള്‍ക്ക് സബ്സിഡി മണ്ണെണ്ണ വിതരണം ഒന്നരമാസത്തിലേറെയായി നിലച്ചു. സിവില്‍ സപ്ലൈസ് വഴിയുളള മണ്ണെണ്ണ നിലച്ചതോടെ പല വള്ളക്കാരും കടലില്‍പോക്കു നിര്‍ത്തി. മത്സ്യഫെഡ് വഴി നടക്കുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ കടുത്ത പ്രതിസന്ധിയിലാണ് മത്സ്യബന്ധന മേഖല. ലീറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ വിതരണം നടത്തുമെന്ന ബജറ്റ് പ്രഖ്യാപനവും പാഴ്‌വാക്കായി.
ഇപ്പോൾ മണ്ണെണ്ണയൊഴിച്ച് സ്റ്റാര്‍ട്ടാക്കുന്നത് പതിവുപോലെ ആഴക്കടലിലേക്കു പോകാനല്ല. അധികം എണ്ണ ചെലവാക്കാതെ അടുത്തൊക്കെ മീന്‍പിടിച്ച് മടങ്ങുകയാണ് മിക്കവരും. തിരികെയെത്തുന്ന വള്ളങ്ങളിലും മീന്‍ ലഭ്യത വളരെ കുറവ്. കൊള്ളവില കൊടുത്ത് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിറങ്ങിയിട്ടും കാര്യമായ മീന്‍ ലഭിക്കാതായതോടെ ദുരിതം ഇരട്ടിച്ചു.ലീറ്ററിന് 40 രൂപയായിരുന്ന സമയത്താണ് 25 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. മണ്ണെണ്ണ വില 100 രൂപ കടന്നിട്ടും സബ്സിഡി നിരക്ക് പഴയപടി തന്നെ. ഇപ്പോഴാണെങ്കില്‍ അതും കിട്ടാനില്ല. പെര്‍മിറ്റ് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട് രണ്ടുമാസമായി സബ്സിഡി മണ്ണെണ്ണ വിതരണം നിര്‍ത്തിയിരിക്കുകയായിരുന്നു. വേരിഫിക്കേഷന്‍ കഴിഞ്ഞിട്ടും മണ്ണെണ്ണ വിതരണം പുനരാരംഭിച്ചില്ല.
കേന്ദ്രവിഹിതം വളരെക്കുറച്ച് മാത്രമേ കിട്ടുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ വാദം. മത്സ്യഫെഡ് വഴിയും മണ്ണെണ്ണ വിതരണമുണ്ട്. പക്ഷേ കൃത്യമായ അളവില്‍ ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ലഭ്യതക്കുറവെന്നാണ് മത്സ്യഫെഡിന്റെയും മറുപടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈയൊഴിയുമ്പോള്‍ കടക്കെണിയിലാണ് മത്സ്യബന്ധന മേഖല.