കേളകം: റഷ്യ യുക്രൈൻ ആക്രമിച്ചതിന്‍റെ ഫലമായി യുക്രൈനിലെ ക്വിവിയിൽ കുടുങ്ങിയ കേളകം സ്വദേശികളായ വിദ്യാർത്ഥിനികളുടെ അനുഭവങ്ങൾ കേട്ടും ആശ്വസിപ്പിച്ചും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് വിദ്യാർത്ഥികൾ. ഉക്രൈനിൽ നിന്ന് പോളണ്ട് വഴി മിലിറ്ററി വിമാനത്തിൽ ഡൽഹിയിലെത്തി ശനിയാഴ്ച കേളകത്തെ സ്വന്തം വീട്ടിൽ എത്തിയ പനച്ചിയിൽ ബെന്നിയുടെ മകൾ നിഖിതയുടെയും നെടുംകല്ലേൽ തെരേസയുടെയും വീടുകളാണ് വിദ്യാർഥികൾ സന്ദർശിച്ചത്. മിസൈൽ വീണ് പൊട്ടി തീഗോളമായി മാറുന്ന കാഴ്ചയും പലപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ട പോയ സന്ദർഭങ്ങളും അവർ വിവരിച്ചു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തെരേസയെയും നിഖിതയേയും കാണാന്‍ എത്തിയത്. ഹെഡ്മാസ്റ്റർ എം വി മാത്യു, സ്കൗട്ട് മാസ്റ്റർ ടൈറ്റ്സ് പി സി, റെഡ്ക്രോസ് ലീഡർ സീന ഇ എസ്, അധ്യാപകരായ സജി എം മാത്യൂസ്, ഷീന ജോസ് എന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.