മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ. ചാനലിന്റെ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്ര പ്രവർത്തക യൂണിയൻ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.
ചാനലിനെ വിലക്കിയതിന് പിന്നിലെ കാരണമെന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ചാനൽ ഉടമകളോ, ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. മറുപടിക്ക് പോലും അവസരം നൽകാതെ ചാനലിന്റെ സംപ്രേഷണം വിലക്കിയത് 320ഓളം ജീവനക്കാരുടെ തൊഴിലിനെയാണ് ബാധിക്കുന്നത്.
ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജിയിൽ പറയുന്നു. ചാനലിന്റെ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കൂടുതൽ ഹർജികൾ സമർപ്പിച്ചത്.