ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള നഷ്ടപരിഹാരം വാങ്ങിനൽകാൻ ഡോക്ടർമാർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രശ്നത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തിയേക്കുമെന്നു സൂചിപ്പിച്ച കോടതി, ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് നിർദേശിക്കാൻ കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ.ബസന്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് ജഡ്ജിമാരായ എം.ആർ.ഷാ, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.
കോവിഡ് നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങൾ കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് വിഷയം ഗൗരവമുള്ളതാണെന്നു കോടതി പ്രതികരിച്ചത്.
നഷ്ടപരിഹാരത്തുകയ്ക്കായി ക്ലെയിമുകൾ നൽകാൻ കാലാവധി നിശ്ചയിച്ചു നൽകണമെന്നും അല്ലെങ്കിൽ നടപടി അനന്തമായി നീണ്ടുപോകുമെന്നും മേത്ത പറഞ്ഞു. ഇതിനു പുറമേയാണ് വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രശ്നം. ആർടിപിസിആർ പോസിറ്റീവാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതിയാകുമെന്നും നേരത്തെ സുപ്രീം കോടതി ഇളവു നൽകിയതു വിനയാകുന്നതായും മേത്ത അറിയിച്ചു. നഷ്ടപരിഹാരത്തിനു കാലാവധി നിശ്ചയിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ നടപടി വർഷങ്ങൾ നീണ്ടുപോകാമെന്നും കോടതി പ്രതികരിച്ചു. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതു വഴി യഥാർഥ അർഹതയുള്ളവർക്കാണ് സഹായം നഷ്ടമാകുന്നതെന്നും കോടതി പറഞ്ഞു.