ദീർഘദൂര സർവീസുകൾ നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആർടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.
സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള വി.ഇ കോമേഴ്സ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് (വോൾവോ) എന്ന വാഹന നിർമ്മാതാവ് BS6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്‌ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് എത്തിയത്. 14.95 മീറ്റർ നീളത്തോട് കൂടിയ ബസിൽ 11 ലിറ്റർ എഞ്ചിൻ, 430 എച്ച്.പി പവർ നൽകുന്നുണ്ട്.
ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയെ മുൻ നിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എ.ബി.എസ്, ആൻഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.
ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 ( ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ)യ്ക്കാണ് ഈ ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ ഉള്ളത്. ദീർഘ ദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസി -സിഫ്റ്റ് ലക്ഷ്യമിടുന്നത്.