വള്ളിത്തോട്: പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം ഗ്രാമ പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. വള്ളിത്തോടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് പൂർണമായും തകർന്നത്. തുടർന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു. വള്ളിത്തോട് ഷാരോൺ ഫെലോഷിപ് ചർച്ച് സൗജന്യമായി നൽകിയ ഒന്നര ഏക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്. ഇരുനില കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായി.
പാർക്കിംഗ് സൗകര്യവും കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയുമാണ് ഇനി നിർമിക്കാനുള്ളത്. ഷാരോൺ ചർച്ചിന്റെ പഴയ കെട്ടിടത്തിലാണ് താത്കാലികമായി ഇപ്പോൾ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ടു സ്ഥിരം ഡോക്ടർമാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. അത്യാഹിത വിഭാഗം, ഗർഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്പ്, മുലയൂട്ടൽ കേന്ദ്രം, മൂന്നു ഒപി കൗണ്ടറുകൾ, ലബോറട്ടറി, ഫാർമസി തുടങ്ങിയവക്ക് പുതിയ കെട്ടിടത്തിൽ പ്രത്യേകം സൗകര്യമുണ്ടാകും. വിശാലമായ കോൺഫറൻസ് ഹാളും ഉണ്ട്. കിടത്തി ചികിത്സയില്ലെങ്കിലും അടിന്തര ഘട്ടത്തിൽ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാൻ കിടക്ക ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.