യുക്രെയ്നിലെ റഷ്യൻ അധിനിവേശം രൂപയേയും തളർത്തുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുത്തനെയിടിഞ്ഞു. ഇന്ന് 49 പൈസ നഷ്ടത്തോടെയാണ് രൂപ വ്യാപാരം തുടങ്ങിയത്.
75.82 രൂപയാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. യുക്രെയ്ൻ-റഷ്യ യുദ്ധം മൂലമുള്ള വിപണി അനിശ്ചിതാവസ്ഥയാണ് രൂപയുടെ മൂല്യത്തേയും സ്വാധീനിക്കുന്നത്.
വിദേശഫണ്ടുകൾ പുറത്തേക്ക് പോകുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ചയും എണ്ണവിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് 75.78ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. മൂല്യം വീണ്ടുമിടിഞ്ഞ് 75.82 രൂപയിലെത്തി. ഡോളറിനെതിരെ തിങ്കളാഴ്ച 75.33ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യൻ ഓഹരി വിപണിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 748.49 പോയിന്റ് നഷ്ടത്തോടെയും ദേശീയ സൂചിക നിഫ്റ്റി 177.20 പോയിന്റ് നഷ്ടത്തോടെയുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ത്യ ആവശ്യമായ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് എണ്ണയുടെ വില വർധനവ് ഇറക്കുമതി പണപ്പെരുപ്പം വർധിപ്പിക്കും. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മിയും വർധിപ്പിക്കും.