യുദ്ധം നിലയ്ക്കാത്ത യുക്രെയ്നിൽ ആശങ്കയുടെ കാർമേഘങ്ങൾ പരക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നംകണ്ട് അവിടെ പറന്നിറങ്ങിയ ആയിരക്കണക്കിനു വിദ്യാർഥികളുടെ കരിയറിലും കരിനിഴൽ വീഴ്ത്തുന്നു. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള മെഡിക്കൽ വിദ്യാർഥികളുടെ യൂറോപ്പിലെ ഇഷ്ടപ്പെട്ട പഠനമേഖലയിലേക്കാണ് മിസൈലുകളും ഷെല്ലുകളും ഇപ്പോഴും വർഷിക്കുന്നത്.
യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ ചെലവിൽ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാമെന്നതാണ് യുക്രെയ്നെ വിദേശ വിദ്യാർഥികൾക്കു പ്രിയങ്കരമാക്കുന്നത്.
15-18 ലക്ഷം രൂപയ്ക്ക് അവിടെ ആറു വർഷത്തെ എംബിബിഎസ് പഠനം പൂർത്തിയാക്കാനാകുമെന്ന് അവിടെ പഠിക്കുന്ന വിദ്യാർഥികൾ പറയുന്നു. പ്രതിവർഷം ശരാശരി മൂന്നര ലക്ഷം രൂപയാണ് ഫീസായി നൽകേണ്ടിവരിക. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ 10 ലക്ഷം രൂപ വരെ വാർഷിക ഫീസ് വരുന്പോഴാണിത്.
ജർമനിയിലും ഹോളണ്ടിലും ഫ്രാൻസിലും ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. 50 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയാണ് ഇവിടെ ഫീസിനത്തിൽ മാത്രം ചെലവ്.
ഉസ്ബെക്കിസ്ഥാനിലും റഷ്യയിലും മെഡിക്കൽ പഠനത്തിനു ജർമനിയിലേതിനേക്കാൾ ഫീസ് കുറവാണ്. യുക്രെയ്നിലെ മികച്ച ജീവിതസാഹചര്യങ്ങളും വിദേശ വിദ്യാർഥികളെ അവിടേക്കു കൂടുതലായി ആകർഷിച്ചു.
യുക്രെയ്നിലേക്ക് എത്തുന്ന വിദേശ വിദ്യാർഥികളിൽ 75 ശതമാനവും എംബിബിഎസ്, ബിഡിഎസ്, നഴ്സിംഗ് എന്നിവയുൾപ്പെടുന്ന മെഡിക്കൽ മേഖലയിലാണ് ഉപരിപഠനം നടത്തുന്നത്. 35 സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുക്രെയ്നിലുണ്ട്.
അവിടെ എംബിബിഎസ് വിജയിക്കുന്നവർക്കു ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്എംജിഇ) എഴുതി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാകുമെന്നതും വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്.