ഇരിട്ടി: ഉപഭോക്താവിന് എന്ത് ഗുണം കിട്ടുന്നു എന്ന് നോക്കിയുള്ള പദ്ധതികളായിരിക്കും വൈദ്യുതി വകുപ്പിൽ നടപ്പിലാക്കുകയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. 60 ലക്ഷം രൂപ ചിലവിൽ
വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കാര്യാലയം നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാർജ്ജ് കൂട്ടുമെന്നുള്ള പ്രചരണം വ്യാപകമായി പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമായി ചാർജ്ജ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. വൈദ്യുതിയുടെ ഉപഭോഗം വിലയിരുത്തി പകൽ സമയങ്ങളിലും രാത്രിയിലും പ്രത്യോകം പ്രത്യേകം താരീഫ് ഈടാക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണ്. കേരളത്തിൽ പ്രകൃതിദത്തമായി ലഭിക്കുന്ന വെളളത്തിന്റെ ചെറിയൊരു ശതമാനം മാത്രമെ പ്രയോജനപ്പെടുത്താൻ സാധിക്കുന്നുള്ളു. പരിസ്ഥതിക്ക് ദോഷം ഉണ്ടാക്കാത വിധത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതികളും സൗരോർജ്ജവും പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാക്കും. ഇക്കാര്യത്തിൽ ഭരണ – പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നില്ക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സണ്ണിജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക്, കെ എസ് ഇ ബി ഐ ടിആൻഡ് വിതരണ വിഭാഗം ഡയറക്ടർ എസ്. രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, അയ്യംകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പയ്യംപള്ളിക്കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാറ്റയിൽ, പായം ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് വിനോദ്കുമാർ, അംഗം മുജീബ് കുഞ്ഞിക്കണ്ടി,കെ എസ് ഇ ബി ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ എം.കെ നാരായണൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ് അമർജിത്ത്, ബാബുരാജ് പായം, ബാബുരാജ് ഉളിക്കൽ, തോമസ് വർഗീസ്, ഹുസൈൻകുട്ടി,അജയൻ പായം, ബെന്നിച്ചൻ മഠത്തിനകം,രാജു മൈലാടിയിൽ,ഡെന്നിസ് മാണി എന്നിവർ സംസാരിച്ചു
വള്ളിത്തോട് ടൗണിൽ ടൗണിന് സമീപം സാലസ്പുരം റോഡിൽ കല്ലറക്കൽ റോയ് സൗജന്യമായി നൽകിയ പത്ത് സെൻറ് സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. 60 ലക്ഷം രൂപയുടെ കെട്ടിട സമുച്ഛയം ഒൻമ്പത് മാസംകൊണ്ട് പൂർ്ത്തിയാക്കി വൈദ്യുതി വകുപ്പിന് കൈമാറണം. 2016 ഫെബ്രുവരി 24നാണ് വള്ളിത്തോട് സെക്ഷൻ ഓഫീസ് അനുവദിച്ചത്. മാർച്ചിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറി വീട് വാടകയ്‌ക്കെടുത്ത് സെക്ക്ഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ ഉളിക്കൽ, അയ്യങ്കുന്ന്, പായം പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് വള്ളിത്തോട് സെക്ഷൻ പരിധിയിൽ വരുന്നത്. 10100 കണക്ഷനാണ് ഉള്ളത്. 88 കിലോമീറ്റർ എച്ച് ടി ലൈനും, 400 കിലോമീറ്റർ എൽ .ടി ലൈനും 74 ട്രാൻസ്‌ഫോമറുകൾ ഉൾപ്പെടെയുള്ള ശൃംഖലയാണ് സെക്ഷൻ പരിധിയിൽ വരുന്നത്.
previous post