ലണ്ടൻ ∙ റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചു. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കി. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു.
ബ്രിട്ടിഷ് വിമാനങ്ങൾക്ക് റഷ്യ നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും വിദേശകാര്യമന്ത്രി സെർജി ലവ്റെവിനും എതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇരുവരുടെയും സ്വത്തുക്കൾ മരവിപ്പിക്കും. എന്നാൽ യാത്രാ വിലക്ക് നേരിടേണ്ടിവരില്ല.
റഷ്യൻ പ്രസിഡന്റിനും വിദേശകാര്യമന്ത്രിക്കുമെതിരെ ഉപരോധമേർപ്പെടുത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം കീവിൽ റഷ്യൻ ആക്രമണങ്ങൾക്കു തിരിച്ചടി നൽകിക്കൊണ്ടിരിക്കുകയാണെന്നു യുക്രെയ്ൻ സൈന്യം അറിയിച്ചെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.