ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. കഴിഞ്ഞ രണ്ടു മാസത്തിൽ അധികമായി ഡൽഹിയിൽ നിലവിലുണ്ടായിരുന്ന രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണു പിൻവലിച്ചത്. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 1000 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചു.
ഏപ്രിൽ ഒന്നു മുതൽ എല്ലാ ക്ലാസുകളും ഓഫ് ലൈനായി ആരംഭിക്കാം. ഡൽഹിയിൽ ഉൾപ്പെടെ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പൂർണമായും പിൻ വലിക്കുന്നതിന് ഡൽഹി ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചത്.
രാത്രി കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ കടകൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ എന്നി രാത്രി വൈകിയും തുറന്നു പ്രവർത്തിക്കാം. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന സാഹചര്യത്തിലും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെ നിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തില്ല.