റോഡ് അപകടങ്ങളിൽ ദിനംപ്രതി വർധനയുണ്ടാകുന്പോഴും സംസ്ഥാനത്തു റോഡ് സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച റോഡ് സുരക്ഷാ അഥോറിറ്റിയുടെ നീക്കിയിരിപ്പ് 127 കോടി കടന്നു. കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം അക്കൗണ്ടുകളിലുള്ളത് 127,82,37,707 രൂപയാണെന്നു റോഡ് സുരക്ഷാ അഥോറിറ്റിയിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തു വിവിധ റോഡുകളിലെ അശാസ്ത്രീയ നിർമാണങ്ങളും റോഡ് സുരക്ഷാ പദ്ധതികളുടെ അപര്യാപ്തതകളും അപകടങ്ങൾക്കു കാരണമാകുന്നുണ്ടെന്ന് ആരോപണമുയർന്നിരുന്നു. അപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനായി സേഫ് കേരള പദ്ധതി, ബ്ലാക്ക് സ്പോട്ട് പരിഹാര നടപടികൾ, മോഡൽ സേഫ് കോറിഡോർ, ബോധവത്കരണ പരിപാടികൾ തുടങ്ങിയവ റോഡ് സുരക്ഷാ അഥോറിറ്റി നടപ്പാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്കായി 2021 ൽ ചെലവഴിച്ചത് 38.92 കോടി രൂപയാണ്. ഇതുൾപ്പെടെ കഴിഞ്ഞ വർഷം അഥോറിറ്റി ആകെ ചെലവഴിച്ചത് 40.46 കോടി രൂപ.
സംസ്ഥാന സർക്കാർ ഓരോ വർഷവും അനുവദിക്കുന്ന ബജറ്റ് വിഹിതമാണ് അഥോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നത്. 15 ജീവനക്കാർ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്. ഗതാഗത മന്ത്രി ചെയർമാനും പൊതുമരാമത്തു മന്ത്രി വൈസ് ചെയർമാനുമായ റോഡ് സുരക്ഷാ അഥോറിറ്റിയിൽ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പു സെക്രട്ടറിമാരും റോഡ് സുരക്ഷാ വിദഗ്ധരും അംഗങ്ങളാണ്.
റോഡ് സുരക്ഷാ കമ്മീഷണറുടെ പേരിലുള്ള ട്രഷറി സേവിംഗ്സ് അക്കൗണ്ടിലാണ് റോഡ് സുരക്ഷാ അഥോറിറ്റിയുടെ ഫണ്ട് സൂക്ഷിച്ചിട്ടുള്ളത്.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനു കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്രയും തുക ചെലവഴിക്കാതെ കിടക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. ഏതു പദ്ധതികൾക്കാണ് അഥോറിറ്റി തുക ചെലവഴിക്കുന്നതെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 ൽ പൊലിഞ്ഞത് 3,426 ജീവനുകൾ
കേരളത്തിൽ 2021ലുണ്ടായ റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത് 3,426 പേർക്ക്. ജനുവരി മുതൽ ഡിസംബർ വരെ 33,321 റോഡപകടങ്ങൾ സംസ്ഥാനത്തുണ്ടായി. 36,803 പേർക്കു പരിക്കേറ്റു. 2020 ൽ 27,877 അപകടങ്ങളിൽ 2,979 ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. പരിക്കേറ്റത് 30,510 പേർക്ക്. 2019 ൽ 4,440 പേർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ 46,055 പേർക്കു പരിക്കേറ്റു.