നാട്ടിലേക്കു മടങ്ങാനുള്ള ഊഴം കാത്ത് യുദ്ധഭൂമിയായ യൂക്രെയിനിൽ തങ്ങുന്നത് രണ്ടായിരത്തി അഞ്ഞൂറോളം മലയാളി വിദ്യാർഥികൾ. ഇവരിൽ പകുതിയോളം പേർക്ക് മാർച്ച് എട്ടിനു മുന്‍പ് വിമാന ടിക്കറ്റ് ലഭിച്ചിരുന്നതാണ്. എന്നാൽ വിമാനത്താവളങ്ങൾ അടച്ച സ്ഥിതിക്ക് ഇവരുടെ മടക്കം അനിശ്ചിതത്വത്തിലായെന്ന് കേരളത്തിൽനിന്ന് ഏറ്റവുമധികം വിദ്യാർഥികളെ യൂക്രെയിനിലേക്ക് പഠനത്തിന് അയയ്ക്കുന്ന പ്രമുഖ എഡ്യൂക്കേഷൻ കണ്‍സൾട്ടിംഗ് എജൻസിയായ അനിക്സ് എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ അലക്സ് തോമസ് ദീപികയോടു പറഞ്ഞു.
വിവിധ ഏജൻസികൾവഴി യുക്രെയ്നിലേക്ക് പഠനത്തിനു പോയ നൂറുകണക്കിന് വിദ്യാർഥികളുണ്ട്. മെഡിസിനു പഠിക്കുന്നവരാണ് ഏറെയും. മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും പടിഞ്ഞാറൻ യുക്രെയ്നിലാണ്. കഴിഞ്ഞ മൂന്നു നാലു ദിവസമായി വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ആശങ്കയോടെ നിരന്തരം വിളിക്കുന്നുണ്ട്. അവരുടെ ആശങ്കയകറ്റാൻ പരമാവധി കര്യങ്ങൾ ചെയ്യുന്നുണ്ട്. കുറെയധികം വിദ്യാർഥികളെ ഇതിനകം നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു. മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച പലർക്കും ടിക്കറ്റ് ലഭ്യമാക്കി.
ഉയർന്ന വിമാനക്കൂലി തടസമായപ്പോൾ ഏജൻസി ഇടപെട്ട് വിദ്യാർഥികൾക്ക് 37,000 രൂപ നിരക്കിൽ വണ്‍ സൈഡ് ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തു. മാർച്ച് 15നു ശേഷമേ യുദ്ധം ഉടലെടുക്കൂ എന്നായിരുന്നു കണക്കുകൂട്ടൽ. എംബസി ആദ്യം മൂന്നു വിമാനങ്ങളാണ് ഇന്ത്യയിലേക്ക് അയച്ചത്.
പടിഞ്ഞാറൻ യൂക്രെയിൻ അതിർത്തിയായ പോളണ്ടിലേക്ക് മലയാളി വിദ്യാർഥികളെ എത്തിച്ചശേഷം അവിടെനിന്ന് ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അലക്സ് തോമസ് പറഞ്ഞു.