സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം തുടങ്ങി. മലയാളികളടക്കം 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ വിമാനം ഡൽഹിയിലെത്തും.
നേരത്തെ പ്രഖ്യാപിച്ചതിന് പുറമേ ഈ മാസം 25,27, മാര്‍ച്ച് ആറ് തിയതികളില്ക്കൂടി പ്രത്യേക വിമാനസര്‍വീസുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷം വർധിച്ചതോടെ യുക്രെയ്നിലുള്ള വിദ്യാർഥികൾ എത്രയും വേഗം അവിടം വിടണമെന്ന് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി.
സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ വിദ്യാർഥികൾ ഉടൻ വീട്ടിലേക്ക് മടങ്ങണമെന്ന് എംബസി നിർദേശിച്ചു.
അതേസമയം, യുക്രെയ്നിലെ യുദ്ധ സാഹചര്യത്തിൽ ആശങ്ക ഉണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്രരക്ഷാസമിതി യോഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതിനിടെ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തി.