ഇരിട്ടി: ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റ് നടത്തിയത്. വൈകുന്നേരം നടന്ന കലവറനിറക്കൽ ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു.
കൊടിയേറ്റത്തിന് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് പി.എൻ. കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേരളാ ആദ്ധ്യാത്മിക പ്രഭാഷണ സമിതി സിക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ മുഖ്യഭാഷണം നടത്തി. ക്ഷേത്രസമിതി സിക്രട്ടറി എം. ഹരീന്ദ്രനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി, കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ, സി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് വിശേഷാൽ പൂജകൾ, വൈകുന്നേരം 3 മണിക്ക് അക്ഷരശ്ലോക സദസ്സ് , രാത്രി 7.30 ന് പ്രാദേശിക കലാകാരന്മാരുടെ കലാ പരിപാടികൾ എന്നിവ നടക്കും.