സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങളും പാർപ്പിടമില്ലാത്തവർക്ക് ഒരുലക്ഷം വീടുകളും വാഗ്ദാനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം.
പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുലക്ഷം വീടുകളും 30 ഭവന സമുച്ചയങ്ങളും നിർമിക്കും. എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ ‘മനസോടിത്തിരി മണ്ണ്’ എന്ന പുതിയ സംരംഭവും സക്കാർ നടപ്പാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഒരു മണിക്കൂറിലധികം നീണ്ട ഗവർണറുടെ പ്രസംഗത്തിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ:
►സംസ്ഥാനത്ത് 2022-23ൽ 1050 ലക്ഷം വ്യക്തിഗത തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. എംജിഎൻആർഇജിസ്, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികൾ എന്നിവ മുഖേന 16 ലക്ഷം കുടുംബങ്ങളെ സഹായിക്കും.
►പ്രാദേശിക കാർഷികോത്പന്നത്തിൽനിന്നു വീഞ്ഞ്, വീര്യം കുറഞ്ഞ മദ്യം എന്നിവയുടെ ഉത്പാദനം.
►2025 ഓടെ പുനരുപയോഗ സ്രോതസുകളിൽനിന്ന് 1000 മെഗാവാട്ട് ഊർജോത്പാദനം ലക്ഷ്യമിടുന്നു.
►ഇടുക്കി, ശബരിഗിരി എന്നിവിടങ്ങളിൽ കൂടുതൽ പവർ ഹൗസിനുള്ള സാധ്യതകൾ പരിശോധിക്കും.
►പരന്പരാഗത വ്യവസായ മേഖലകളിലെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഇ -കൊമേഴ്സ് പോർട്ടൽ.
►തൊടുപുഴയിൽ സുഗന്ധവ്യഞ്ജന പാർക്ക്.
►മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കും. തമിഴ്നാടിന് ജലം ഉറപ്പുവരുത്തും.
►പ്രവാസികൾക്കായി വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഓണ്ലൈൻ പോർട്ടൽ.
►പ്രിഡിക്ടീവ് ഗവേണൻസ് സംസ്ഥാനത്ത് നടപ്പാക്കും. ഇതിലൂടെ പൗരന്മാർക്ക് നിയമപരമായ രേഖകൾ അവരുടെ ഡിജിറ്റൽ വോൾട്ടിൽ സ്വീകരിക്കാൻ പ്രാപ്തമാക്കും.
►ലൈഫ് മിഷൻ മുഖേന പട്ടികജാതി വിഭാഗത്തിന് 6000 വീടുകൾ 2022-ൽ പൂർത്തിയാക്കും.
►സംസ്ഥാനത്തെ ഏക സന്പൂർണ ഗോത്ര ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്കായി വികസന പാക്കേജ്.
►അട്ടപ്പാടി, വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള ഗോത്രമേഖലകളിൽ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാൻ പദ്ധതി
►ജയിൽമോചിതരാകുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി.
►കർഷകർക്ക് കൂടുതൽ ഗുണപ്രദമായ വിള ഇൻഷുറൻസ് പദ്ധതി.
►റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്കുകയും കാൽനട സൗഹൃദ നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, തെരുവോര ഫർണിച്ചർ എന്നിവ ഉൾപ്പെടുന്ന ‘സ്ട്രീറ്റ്സ് ഫോർ ഓൾ’ എന്ന ആശയം നടപ്പാക്കും.
►സംസ്ഥാനത്തെ ഹൈവേകളുമായി ബന്ധപ്പെട്ട് വഴിയോരസൗകര്യങ്ങളുടെ വികസനവും മൾട്ടിലെവൽ പാർക്കിംഗ് സംവിധാനങ്ങളുടെ നിർമാണവും.
►ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള മൂന്നു പുനരധിവാസ വില്ലേജുകൾ സ്ഥാപിക്കും.
►ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികളുടെ കുടുംബങ്ങൾക്കായി റസിഡൻഷ്യൽ കെയർ സൗകര്യങ്ങൾ നിർമിക്കും.
►2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി വിയോജിപ്പുള്ള മേഖലകൾ കണക്കിലെടുത്ത് മതനിരപേക്ഷതയ്ക്കു പ്രാധാന്യം നല്കി സംസ്ഥാനത്ത് പാഠ്യപദ്ധതി തയാറാക്കും.
►സംസ്ഥാനത്തുടനീളം ഇ.വി. ചാർജിംഗ് സ്റ്റേഷനുകളുടെ ബൃഹത് ശൃംഖല സജ്ജമാക്കും
►ശുദ്ധീകരിച്ച ജലം ലഭ്യമല്ലാത്ത സംസ്ഥാനത്തെ 10 മുനിസിപ്പാലിറ്റികളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും.
►പ്രളയം, മിന്നൽ ഇവ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഹൈഡ്രോ-മെറ്റിയോറോളജിക്കൽ സ്റ്റേഷനുകളും പ്രളയമുന്നറിയിപ്പ് സൗകര്യങ്ങളും ഒരുക്കും.
►സ്മാർട്ട് റേഷൻ കാർഡ് മുഖേന 5000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിടുന്നു.
►ഡിജിറ്റൽ അഡിക്ഷൻ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൗണ്സലിംഗ് നല്കുന്നതിനായി നാല് പോലീസ് റേഞ്ചുകളിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും.
►ട്രാഫിക് പരിശോധനകൾക്കായി വാഹനങ്ങൾ നിറുത്തിയിടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ‘ട്രാഫിക് ചെക്കിംഗ് ടു ഫൈൻ പേമെന്റ് ’ സംസ്ഥാനത്തുടനീളം ഡിജിറ്റലാക്കും.
►ഭൂരഹിതരായ, അർഹരായ എല്ലാവർക്കും പട്ടയം.
►ഒന്നിൽ കൂടുതൽ സർവേ നന്പരുകളിലും തണ്ടപ്പേർ നന്പരുകളിലും ഭൂമി കൈവശം വച്ചിട്ടുള്ളവർക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷൻ നന്പർ ലഭ്യമാക്കാനായി യൂണിക് തണ്ടപ്പേർ സിസ്റ്റം സംസ്ഥാനത്ത് നടപ്പാക്കും.
►2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കും.
►സ്വകാര്യ വ്യവസായ പാർക്ക് പദ്ധതി ഈ വർഷം. പാർക്കിൽ അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാരിന്റെ സഹായം.