വിഴിഞ്ഞം തുറമുഖത്തുനിന്ന് ബാലരാമപുരംവരെ മുഖ്യമായും ചരക്ക് ഗതാഗതത്തിന് നിർമിക്കുന്ന തുരങ്ക റെയിൽപ്പാതയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അംഗീകരിച്ചു.
2018ൽ ഡിപിആർ സമർപ്പിച്ച പദ്ധതി വൈകിയതുമൂലം നിർമാണച്ചെലവ് കണക്കാക്കിയതിലും ഇരട്ടിയായി. 10.7 കിലോമീറ്റർ പാതയുടെ 90 ശതമാനവും തുരങ്കത്തിലൂടെയാണ്. ഇതിനാൽ 6.5 ഹെക്ടർ ഏറ്റെടുത്താൽ മതി. 2019ൽ പുതുക്കിയ ചെലവ് 1069 കോടി രൂപയെങ്കിൽ ഇപ്പോൾ 2104 കോടിയാണ് കണക്കാക്കുന്നതെന്ന് രാജ്യസഭയിൽ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. തുരങ്കപാതകളുടെ അനുഭവത്തിൽ നിന്നാണ് വർധന കണക്കാക്കുന്നതെന്നും ജോൺ ബ്രിട്ടാസിന് മറുപടിയായി മന്ത്രി പറഞ്ഞു.
എന്നാൽ, നേരത്തേ നൽകിയ ഡിപിആർ പ്രകാരമുള്ള തുകയിൽനിന്ന് കാര്യമായ വ്യത്യാസം വരില്ലെന്നാണ് പദ്ധതി ഏറ്റെടുത്ത കൊങ്കൺ റെയിൽവേയുടെ നിലപാട്. സർക്കാർ ഇതര റെയിൽ വിഭാഗത്തിലാണ് വിഴിഞ്ഞം–-ബാലരാമപുരം പാത ഉൾപ്പെടുത്തിയിരിക്കുന്നത്.