യാത്രക്കാർക്ക് വിനോദത്തിനും വിജ്ഞാനത്തിനും സൗകര്യമേർപ്പെടുത്തി കൊച്ചി മെട്രോസ്‌റ്റേഷനുകൾ മുഖം മിനുക്കുന്നു. ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, എം ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളിൽ സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കളമശേരി, എളംകുളം, കലൂർ, മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷനുകളിലും പുതുതായിവരുന്ന വടക്കേക്കോട്ട, എസ്എൻ ജങ്‌ഷൻ സ്‌റ്റേഷനുകളിലും അടുത്തഘട്ടത്തിൽ ഈ സൗകര്യങ്ങളുണ്ടാകും. ദിശാസൂചന ബോർഡുകൾ, സെൽഫി കോർണറുകൾ, പാടാനും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള വേദി തുടങ്ങിയവയും ഏർപ്പെടുത്തി.
ഓരോ സ്‌റ്റേഷനിലും വ്യത്യസ്ത തീമും ചുവർചിത്രങ്ങളും നൽകിക്കഴിഞ്ഞു. എംജി റോഡ് സ്റ്റേഷനിൽ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്‌കാരമാണ് നടത്തിയിട്ടുള്ളത്. പടി കയറുമ്പോൾ സംഗീതംപൊഴിക്കുന്ന മ്യൂസിക്കൽ സ്റ്റെയർ, ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജർ, കുട്ടികൾക്ക് ഗെയിമിങ് സോൺ, കൊച്ചി മെട്രോയുടെ വളർച്ചയും വികാസവും വിവരിക്കുന്ന ചെറു മ്യൂസിയം തുടങ്ങിയവയും എംജി റോഡ് സ്റ്റേഷനിലുണ്ട്.
സൗജന്യമായി പുസ്‌തകമെടുത്ത് കൊണ്ടുപോയി വായിക്കാവുന്ന ലൈബ്രറിയാണ് കടവന്ത്ര സ്റ്റേഷനിലുള്ളത്. മുലയൂട്ടൽ മുറികളുമുണ്ട്. ആലുവ സ്റ്റേഷനിൽ കുറഞ്ഞ വാടകയ്ക്ക് പവർ ബാങ്ക് ലഭിക്കും. കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന കുടംബശ്രീ അംഗങ്ങൾ പാഴ്‌വസ്തുക്കളുപയോഗിച്ച് നിർമിച്ച ഫർണിച്ചർ, ഡിജിറ്റലൈസ് ചെയ്ത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയവയും ആലുവയുടെ ആകർഷണമാണ്.
വൈറ്റില സ്റ്റേഷനിൽ രാവിലെയും വൈകിട്ടും സിനിമാഗാനങ്ങൾ കേൾക്കാം. ഇവിടത്തെ പാർക്കിങ് സ്ഥലം കൂടുതൽ വിപുലമാക്കി. വെർട്ടിക്കൽ ഗാർഡനും നഗരജീവിതവും സാംസ്‌കാരിക പാരമ്പര്യവും വിശദമാക്കുന്ന ചുവർചിത്രങ്ങളാണ് തൈക്കൂടം സ്‌റ്റേഷന്റെ പ്രത്യേകത.