തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതമായി 10 മാസത്തിനുള്ളിൽ സർക്കാർ 9138 കോടി രൂപ നൽകി. വികസന ഫണ്ടിന് 5237 കോടി, പൊതുആവശ്യ ഫണ്ട് 1783 കോടി, ആസ്‌തി പരിപാലന ഫണ്ട് 2118 കോടി എന്നിവയാണ് കൈമാറിയത്. പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ ആകെ നീക്കിവച്ചത് 6903 കോടി രൂപയാണ്. പൊതുആവശ്യ ഫണ്ടായി 1950 കോടിയും. ഇതിൽ നല്ല ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ് ലഭിച്ചത്. ശമ്പളം, ഓഫീസ് നടത്തിപ്പ് ഉൾപ്പെടെയുള്ള ചെലവുകൾ തനത് ഫണ്ടിൽനിന്ന് നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ സഹായം. പ്രാദേശിക സർക്കാരുകളുടെ ചുമതലയിലുള്ള പൊതുസ്വത്തുക്കളുടെ സംരക്ഷണത്തിനായി ആസ്‌തി പരിപാലന ഫണ്ടി(മെയിന്റനൻസ് ഫണ്ട്)ന് 2944 കോടി രൂപ സഹായം ബജറ്റിൽ നിശ്ചയിച്ചു. ഇതിൽ രണ്ടു ഗഡുവും നൽകി.
ബിൽ മാറാൻ 100 കോടി
തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരാറുകാരുടെ ബിൽ മാറിനൽകാനായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഡിസംബർവരെയുള്ള 500 ബില്ലിന്റെ തുകയാണ് ലഭ്യമാക്കിയത്. നേരത്തേ 300 കോടി രൂപ അനുവദിച്ചിരുന്നു. ആഗസ്‌ത് വരെയുള്ള എല്ലാ ബില്ലും അന്ന് മാറിനൽകി.