ആറ്റുകാൽ പൊങ്കാല കോവിഡ് മാനദണ്ഡം പാലിച്ച് ഇന്ന് നടക്കും. പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ക്ഷേത്രപരിസരത്ത് പൊങ്കാലയ്ക്ക് അനുമതിയില്ല, വീടുകളിൽ ഇടാം.
തുടർച്ചയായ രണ്ടാം വർഷമാണ് ക്ഷേത്രമുറ്റത്തെ പണ്ടാരഅടുപ്പിൽ മാത്രമായി പൊങ്കാല നടക്കുന്നത്. രാവിലെ 10.50ന് പണ്ടാരഅടുപ്പിൽ തീ പകരും. മേൽശാന്തി ക്ഷേ ത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. 1.20നാണ് പണ്ടാരഅടുപ്പിലെ പൊങ്കാല നിവേദ്യം. വീടുകളിലെ നിവേദ്യത്തിന് ക്ഷേത്രത്തിൽനിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല.
വ്യാഴം രാത്രി 7.30ന് കുത്തിയോട്ടം ചൂരൽകുത്ത് നടക്കും. 10.30ന് പുറത്തെഴുന്നള്ളിപ്പ്. വെള്ളി രാത്രി 9.45ന് കാപ്പഴിക്കൽ. പുലർച്ചെ ഒന്നിന് കുരുതിതർപ്പണത്തോടെ സമാപിക്കും.
മന്ത്രി വി ശിവൻകുട്ടി രാത്രിയോടെ ആറ്റുകാൽക്ഷേത്രത്തിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി. ആൾക്കൂട്ടം ഒഴിവാക്കി പൊതുജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നു സിറ്റി പൊലീസ് കമീഷണർ ജി സ്പർജൻകുമാർ അഭ്യർഥിച്ചു.
ക്രമീകരണങ്ങളുമായി അഗ്നിരക്ഷാ സേനയും
ക്ഷേത്രത്തോടനുബന്ധിച്ച് അഗ്നിരക്ഷാ വകുപ്പ് കൺട്രോൾ റൂം സജ്ജമാണ്. കുടിവെള്ള വിതരണത്തിനും മറ്റുമായി ജീവനക്കാരെയും വാഹനങ്ങളെയും നിയോഗിച്ചു. ഏഴ് ഡ്യൂട്ടി പോയിന്റിലായി 17 വാഹനത്തെയും ആറ് ഓഫീസർമാരെയും 66 സേനാംഗങ്ങളെയും 25 സിവിൽ ഡിഫൻസ് വളന്റിയർമാരെയും നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ ഫയ ർ ഓഫീസർ എസ് സൂരജ്, ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ അഭിലാഷ്, തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർ പി ദിലീപൻ എന്നിവരാണ് ചുമതല. അടിയന്തരമായി ബന്ധപ്പെടാം: 101, 0471 2333101.