ശിവക്ഷേത്രത്തിൽ പതിമൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഊട്ടുത്സവത്തിലെ പ്രധാനപ്പെട്ടതും വിശിഷ്ടവുമായ നിവേദ്യമാണ് പ്രഥമൻ വിലക്ക്. ഉത്സവകാലത്ത് മാത്രമേ ഈ നിവേദ്യം നടത്താറുള്ളൂ. ഇപ്പോൾ ദിവസവും 700 തേങ്ങയുടെ പാൽ എടുത്താണ് ഈ നിവേദ്യം ഉണ്ടാക്കുന്നത്. ഭക്തജനങ്ങൾ നേർച്ചയായാണ് ഇതു നടത്തുന്നത്.
നിവേദ്യത്തിനാവശ്യമായ അരി പൊടിക്കുന്നത് പരമ്പരാഗത രീതിയിൽ ഉരലും ഉലക്കയും കൊണ്ടാണ്. നായർ സമുദായത്തിലെ യാദവരായ മുതിർന്ന സ്ത്രീകളാണ് പുലർച്ചെ അഞ്ചുമുതൽ അരി പൊടിക്കുന്നത്. പണ്ടുകാലത്ത് നഞ്ചും നായാട്ടും നടത്തി കിട്ടിയ മീനും ഇറച്ചിയും ദേവന് നിവേദിച്ചശേഷം കൂട്ടായി പങ്കിട്ട് കഴിച്ചതിന്റെ സ്മരണയായാണ് പ്രഥമൻ വിലക്ക് നിവേദിക്കുന്നതും അതിലൊരു പങ്ക്
ദേവസന്നിധിയിൽ എത്തിയവർക്കെല്ലാം നൽകുന്നതും.
ഈ നിവേദ്യം ശ്രീകോവിലിനുള്ളിൽ നിവേദിക്കാറില്ല. അട മാംസത്തെ സൂചിപ്പിക്കുന്നതിനാലും രണ്ടു പ്രാവശ്യം വേവിക്കുന്നതിനാലുമാണ് ശ്രീകോവിലിൽ നിവേദിക്കാത്തത്. നടയിൽ വച്ചാണ് ദേവന് നിവേദ്യം. കുംഭമാസം നാലിന് നെയ്യമൃതുകാർക്കും എട്ട്, ഒൻപത് ദിവസങ്ങളിൽ കുടകർക്കും മറ്റു ദിവസങ്ങളിൽ നാട്ടുകാർക്കുമായാണ് ഇതു നിശ്ചയിച്ചിരിക്കുന്നത്.