ഇരിട്ടി: കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ കണ്ണൂർ ജില്ലയിൽ നിന്നും കുടകിലേക്ക് പ്രവേശിക്കാനുള്ള പ്രധാനപാതയായ മാക്കൂട്ടം ചുരം പാതയിൽ നിലനിൽക്കുന്ന ആർടിപിസിആർ നിബന്ധന അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കം കുടക് ജില്ലാ ഭരണകൂടം ആരംഭിച്ചു.
രാജ്യത്ത് മറ്റൊരിടത്തും ഇത്തരം നിയന്ത്രണങ്ങൾ ഇപ്പോൾ നിലവിലില്ല. രണ്ടു വാക്സിൻ എടുത്തവർക്ക് ഏതു സംസ്ഥാനത്തെ അതിർത്തിയും കടന്നുപോകാമെന്നിരിക്കേ മാക്കൂട്ടത്ത് മാത്രം ഇത്തരത്തിൽ ഒരു നിയന്ത്രണം തുടരുന്നതിനെതിരെ കുടക് ജില്ലയിൽ നിന്നു തന്നെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടം തയാറെടുക്കുന്നത്.
ഇത് സംബന്ധിച്ച കാര്യങ്ങൾ കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായും സർക്കാർ തലത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കർണാടക ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വരുന്ന ആഴ്ച സർക്കാർതലത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മാസങ്ങളായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ തുടരുന്ന ആർടിപിസിആർ നിബന്ധനയാണ് ഇതുവഴി പോകുന്ന ജനങ്ങളെ ഏറെ വലയ്ക്കുന്നത്. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ചരക്കു വാഹന യാത്രക്കാർക്ക് ഏഴു ദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് വേണ്ടത്.
കർണാടകയുടെ ഏതാനും ചില ബസുകളും ചെറുസ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. ഇതെല്ലാം കുടകിലെ ടൂറിസ്റ്റ് മേഖലയെയും കാര്യമായി ബാധിച്ചു കഴിഞ്ഞു. നിത്യേന ഇതുവഴി പോകേണ്ടവർ നിരന്തരം ആർടിപിസിആർ ടെസ്റ്റിന് വിധേയരാകേണ്ടി വരുന്നത് ഇത്തരക്കാർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കുന്നുണ്ടെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. നിത്യേന കടന്നുപോകുന്ന ചരക്ക് വാഹന ഡ്രൈവർമാർക്കും ആഴ്ചയിലൊരു ദിവസം ടെസ്റ്റ് നടത്തേണ്ടി വരുന്നു. ഇത് സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുകയാണ്.