കണ്ണൂർ: വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറി ഉത്പാദിപ്പിക്കാനായി കൃഷി വകുപ്പുമായി കൈകോർത്ത് മിൽമ. കുടുംബശ്രീ നടത്തുന്ന മിൽമ കാന്റീനിൽ പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം.
മിൽമ കണ്ണൂർ ഡയറിയിൽ തരിശായി കിടക്കുന്ന 50 സെന്റ് സ്ഥലം വൃത്തിയാക്കി ജീവനക്കാരുടെ കൂട്ടായ്മയായി മിൽമ എംപ്ലോയീസ് വെൽഫെയർ ട്രസ്റ്റാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. കൂടാതെ ടെറസിലും മറ്റു കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിലും 500 ഓളം ഗ്രോ ബാഗിലൂടെയും കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ജീവനക്കാരെ ഏഴു ഗ്രൂപ്പുകളാക്കി തിരിച്ച് ആഴ്ചയിൽ ഒരു ദിവസം പരിപാലനത്തിനായി നിർണയിച്ചിട്ടുമുണ്ട്.
ഗ്രോ ബാഗ് നിറക്കൽ, വളമിടൽ, കള പറിക്കൽ, ജലസേചനം തുടങ്ങി എല്ലാവിധ ജോലികളും സ്ത്രീകളടക്കമുള്ള ജീവനക്കാർ ജോലി കഴിഞ്ഞുള്ള ഒഴിവു സമയത്താണ് ചെയ്യുന്നത്.
പരമാവധി രാസവളങ്ങളും കെമിക്കൽ കീടനാശിനികളും ഒഴിവാക്കി നടത്തുന്ന കൃഷിയുടെ മേൽനോട്ടത്തിന് ജീവനക്കാരിൽ പരിചയ സന്പന്നരുടെ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വേണ്ട നിർദേശങ്ങൾ നൽകുന്നുമുണ്ട്. ആഴ്ചയിലൊരിക്കൽ വിവിധ കൃഷി രീതികളെ സംബന്ധിച്ച് വിദഗ്ധരായ കർഷകരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ ‘സ്ഥാപന പച്ചക്കറിക്കൃഷി’ പദ്ധതിയിൽ ഉൾപ്പെടുത്തി 40,000 രൂപ സബ്സിഡിയോടെയാണ് ഇവിടെ കൃഷി നടത്തുന്നത്.
ഈ സംരംഭത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എട്ടിന് ഉച്ചകഴിഞ്ഞ് 12ന് മിൽമ ചെയർമാൻ കെ.എസ്. മാണി നിർവഹിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, മിൽമ ജനറൽ മാനേജർ കെ.സി. ജയിംസ്, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.