സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കകുയാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ തൽക്കാലം തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്.
വൈദ്യുതി നിരക്ക് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൃഷ്ണന്‍ കുട്ടി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവര്‍ധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.