പയ്യാവൂർ: കുടക് നിവാസികളും മലയാളികളും ഒത്തുചേർന്ന് നടത്തുന്ന പയ്യാവൂർ ശിവക്ഷേത്ര ഊട്ട് മഹോത്സവത്തിന്റെ ഊട്ടറിയിക്കാൻ കോമരത്തച്ഛൻ ഇന്നലെ കുടകിലെ ചെയന്റണയിലെത്തി.
ഊട്ട് അറിയിക്കാൻ കുടകിലേക്കു പുറപ്പെട്ട കോമരത്തച്ഛനെ ദേവസ്വം ചെയർമാൻ പി. സുന്ദരന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ യാത്രയാക്കി. കുടകിലെത്തിയ കോമരത്തച്ഛനെയും സഹായികളെയും മുണ്ടയോടന്റ തറവാട്ടിലെ പ്രമുഖർ ചേർന്ന് സ്വീകരിച്ചു. ഇനിയുള്ള പത്തു ദിവസങ്ങളിലായി കുടകിലെ മുണ്ടയോടന്റ, ബവൂരിയന്റെ, ബൈന്റമന എന്നീ പ്രമുഖ തറവാടുകളും കടിയത്ത് നാട്ടിലെ ഇരുപതോളം ഗ്രാമങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളും വിവിധ തറവാടുകളും സന്ദർശിച്ച് ഇവരെ കോമരത്തച്ഛൻ ഊട്ടുത്സവത്തിന് ക്ഷണിക്കും.
കുടക് ജില്ലാ ആസ്ഥാനമായ മടിക്കേരിയിലെ കളക്ടറേറ്റിലെത്തി കളക്ടറെ നേരിട്ടു കണ്ടും ഊട്ടറിയിക്കൽ ചടങ്ങ് നടത്തും. ഒരു വറുതിക്കാലത്ത് ഊട്ടുത്സവം മുടങ്ങുമെന്ന ഘട്ടം വന്നപ്പോൾ വയത്തൂർ കാലിയാർ തന്നെ കുടകിൽ ചെന്ന് ഉത്സവത്തിനാവശ്യമായ അരി എത്തിച്ചുതരാൻ പ്രമുഖ തറവാട്ടുകാരെ ഏൽപ്പിച്ചുവെന്നാണ് ഐതിഹ്യം. ആ സമയം മുതൽ കുടകർ കാളപ്പുറത്ത് അരിയുമായി കാട്ടിലൂടെ ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.
ഊട്ടുത്സവ ആരംഭസമയത്തും ഉത്സവത്തിന്റെ എട്ടാം ദിവസവും രണ്ടു തവണ ഇത്തരത്തിൽ കാളപ്പുറത്ത് അരിയുമായി കുടകർ പയ്യാവൂരിലെത്തും.