ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ അതിമാരകമായ പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ഗവേഷകര്‍. കൊറോണ വിഭാഗത്തിലുള്ള”നിയോകോവ്’ എന്ന വൈറസ് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ പടരുന്നതായി വുഹാനില്‍നിന്നുള്ള ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
നിലവിലെ രൂപത്തില്‍ നിയോകോവ് വൈറസിന് മനുഷ്യരിലേക്ക് കടക്കാനാകില്ല. എന്നാല്‍, ചെറിയ ചില ജനിതകമാറ്റം സംഭവിച്ചാല്‍ മനുഷ്യരില്‍ അതിമാരക രോഗവ്യാപനത്തിന് കാരണമാകും. വാക്സിനുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനാകില്ല. വ്യാപനശേഷി വളരെ കൂടുതലായ “നിയോകോവി’ന് മരണനിരക്കും കുടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വൈറസ് ഏത് തരത്തിലായിരിക്കും മനുഷ്യശരീരത്തില്‍ ആക്രമണം നടത്തുക എന്ന് വിശദപഠനത്തിലെ കണ്ടെത്താനാകു.
2012-ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവുമായി (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് ) ഇതിന് ബന്ധമുണ്ടെന്നും ഗവേഷക റിപ്പോര്‍ട്ടിലുണ്ട്.
മനുഷ്യരിലേക്ക് ബാധിക്കുന്നതിന് തെളിവില്ല
ദക്ഷിണാഫ്രിക്കയിൽ വവ്വാലുകളിൽ കണ്ടെത്തിയെന്ന് പറയുന്ന കൊറോണ വൈറസിന്റെ നിയോകോവ് വകഭേദം മനുഷ്യരിലേക്ക് പടരുമെന്ന ആശങ്ക നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് പറഞ്ഞു. വെള്ളിയാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവർക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. നിയോകോവ് മനുഷ്യരിലേക്ക് പകരുമോ, ഇതൊരു പുതിയ വകഭേദമാണെന്നോ എന്നീ കാര്യങ്ങൾ സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക റിപ്പോർട്ട് ഇല്ലെന്ന് മന്ത്രി വീണാ ജോർജും പറഞ്ഞു.