പേരാവൂർ: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ, തേങ്ങ വിലകൾ കൂപ്പുകുത്തി. 190 രൂപ വരെയെത്തിയ റബർവില പടിപടിയായി കുറഞ്ഞ് 157 രൂപയിലെത്തി. ഇതോടെ മലയോരത്തെ കർഷകർ വൻ പ്രതിസന്ധിയിലായി.
ഉത്പാദനത്തകർച്ചയും രോഗബാധയും വലയ്ക്കുന്നതിന് പുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിംഗ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയതോതിൽ വർധിച്ചിരുന്നു.
മഴക്കാലം നീണ്ടുനിന്നതുമൂലം ടാപ്പിംഗ് തുടങ്ങിയത് ഡിസംബറിലാണ്. ഫംഗസ്ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുത്പാദനം പകുതിയായി. കനത്ത ചൂടും എത്തിയതോടെ ഉത്പാദനം ഇനിയും കുറയാനാണ് സാധ്യത. തൊഴിലാളിക്ഷാമവും വിലയിടിവും കാലാവസ്ഥാവ്യതിയാനവും ഒക്കെയായതോടെ മലയോരമേഖലയിലെ ഒട്ടുമിക്ക തോട്ടങ്ങളും തെളിക്കാതെ കിടക്കുകയാണ്.
സബ്സിഡി ലഭിക്കുന്നില്ല
റബറിന്റെ താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ റബർ പ്രൊഡക്ഷൻസ് ഇൻസെന്റീവ് സ്കീം പ്രകാരം താങ്ങുവില വർധിപ്പിക്കുമെന്നായിരുന്നു ബജറ്റിലെ നിർദേശം. 500 കോടി രൂപ ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു. 2021 ഏപ്രിൽ ഒന്നുമുതൽ പുതിയ വില ബാധകമാണ്. എന്നാൽ, 170 രൂപയ്ക്ക് മുകളിൽ വില ലഭിച്ചതിനാൽ ഒരു കർഷകനുപോലും ഇതുവരെ ഈ ആനുകൂല്യം ലഭിച്ചില്ല.
പ്രതിസന്ധിമൂലം കൃഷിവരെ ഉപേക്ഷിച്ച റബർ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു താങ്ങുവില വർധന. താങ്ങുവില 200 രൂപയാക്കണമെന്നും ആവശ്യമുണ്ട്. വില കുത്തനേ ഇടിഞ്ഞ സ്ഥിതിക്ക് താങ്ങുവില ലഭ്യമാക്കാനുള്ള നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അതേസമയം, താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കാൻ കർഷകർ അപേക്ഷ നൽകണമെന്ന് റബർ കർഷകസംഘം ഭാരവാഹികൾ അറിയിച്ചു.
വിലയിടിഞ്ഞ്തേങ്ങയും കുരുമുളകും
പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 36 രൂപ ശരാശരി വില ലഭിച്ചിരുന്നിടത്ത് കുത്തനേ കുറഞ്ഞ് നിലവിൽ 28 രൂപയാണ് വില. ഒരുവേള 40 രൂപയായും തേങ്ങവില ഉയർന്നിരുന്നു. കുരുമുളക് വിലയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ക്വിന്റലിന് 55,000 രൂപ വരെ ലഭിച്ചതാണ്. ഇപ്പോൾ 47,000 രൂപയായി കുറഞ്ഞു.കുരുമുളകിന്റെ വിളവെടുപ്പ് കാലമാണ് ഡിസംബർ, ജനുവരി മാസങ്ങൾ. മഴ നീണ്ടുപോയത് കുരുമുളകിനും വിനയായി.
ഉത്പാദനം വളരെ കുറഞ്ഞു. മറ്റു കാർഷികവിളകളുടെ കാര്യവും വ്യത്യസ്തമല്ല.