കോഴിക്കോട്–- മലപ്പുറം തീരദേശപാതയ്ക്ക് സാമൂഹ്യാഘാതപഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തൽ വടക്കൻ ഭാഗത്ത് ഏറ്റെടുക്കുന്നത് ഒരു കോടിയിലധികം ഹെക്ടർ ഭൂമി. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും നഷ്ടം കുറഞ്ഞ നിലയിലാണ് ഭൂമി കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്കിൽ വരുന്ന 1,09,02,525 ഹെക്ടർ ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമനാണ് സംസ്ഥാന റവന്യു സെക്രട്ടറി പ്രസിദ്ധീകരിച്ചത്.
2013ലെ ഭൂമിയേറ്റെടുക്കൽ നയത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി നഷ്ടമാവുന്നവർക്ക് ഉയർന്ന നഷ്‌ടപരിഹാരത്തുക ഉറപ്പാക്കിയാണ് നടപടി. മുമ്പ് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് വികസന കോർപറേഷനും നാറ്റ്പാകും തയ്യാറക്കിയ അലൈൻമെന്റിൽ മാറ്റം വരുത്തി നഷ്ടം പരമാവധി കുറച്ചാണ് ഭൂമി ഏറ്റെടുക്കൽ. 15.6 മീറ്റർ വീതിയിലാണ് തീരദേശപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്നത്.
കൊയിലാണ്ടി വെങ്ങളം വഴി എലത്തൂർ, പുതിയാപ്പ, ബീച്ച് വഴി കോതി പാലത്തിലേക്കാണ് തീരദേശപാതയുടെ റൂട്ട്. കോതിയിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് പയ്യാനക്കൽ, ഒഎം റോഡ് വഴി ബേപ്പൂർ റോഡിലേക്ക് തിരിയും. ഇവിടെനിന്ന് ബേപ്പൂർ- ചെറുവണ്ണൂർ റോഡുവഴിയാണ് കടന്നുപോവുക. ആദ്യഘട്ടത്തിൽ നഗരത്തോട് ചേർന്ന തെക്കൻ മേഖലയിലെ 200 കുടുംബങ്ങൾ ഭൂമി വിട്ട് നൽകിയിട്ടുണ്ട്.
കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, തിക്കോടി, പയ്യോളി വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇരിങ്ങൽ വിൽല്ലജിലെ 105 കുടുംബങ്ങളുടെ ഭൂമിയും തിക്കോടി വില്ലേജിലെ 28 കുടുംബങ്ങളുടെ ഭൂമിയും പയ്യോളി വില്ലേജിലെ 104 കുടുംബങ്ങളുടെ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. നാല് വീടുകൾ മാത്രമാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ പൊളിക്കേണ്ടിവരിക. ഒരു വീട് ഭാഗികമായും പൊളിക്കണം. കടൊവിപാലം മുതൽ കോടിക്കൽ വരെയുള്ള പാതയുടെ നിർമാണത്തിനാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.
റവന്യു സ്‌പെഷൽ സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂഉടമകൾക്ക് ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ കോഴിക്കോട് തഹസിൽദാർക്ക് രേഖാമൂലം അപേക്ഷ നൽകാം.