സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ കേന്ദ്രം നേരിട്ടു നടത്താനുള്ള നിയമഭേദഗതിയിലെ കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് ഡെപ്യുട്ടേഷനിൽ നിയോഗിച്ചാൽ സംസ്ഥാന ഭരണം പ്രതിസന്ധിയാകുമെന്നും കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ നിർബന്ധപൂർവം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു നിയോഗിക്കുന്നതിനുള്ള നിയമ ഭേദഗതിയിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം 25നകം അറിയിക്കണമെന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം എതിർപ്പ് അറിയിച്ചത്. 1954ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റൂൾസിലെ ചട്ടം ആറ് ഭേദഗതി ചെയ്യാനാണ് കേന്ദ്രനീക്കം. ഭേദഗതി നിലവിൽ വന്നാൽ രാജ്യത്തെ ഏത് സിവിൽ സർവീസ് ഉദ്യോഗസ്ഥനെയും നിർബന്ധപൂർവം കേന്ദ്രസർവീസിലേക്ക് മാറ്റാൻ കേന്ദ്രത്തിനാകും. ഇതോടെ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലാകും.
ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ (എൻഒസി) സിവിൽ സർവീസുകാർക്ക് കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിക്കാനാകില്ല. കേന്ദ്രം ഡെപ്യൂട്ടേഷൻ അനുവദിച്ചാലും സംസ്ഥാനം വിട്ടുപോകാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കാതെ ഉദ്യോഗസ്ഥനു കേഡർ തസ്തിക വിട്ടു പോകാൻ കഴിയില്ല. കേരള കേഡറിലെത്തുന്ന ഉത്തരേന്ത്യക്കാർ കേന്ദ്ര ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചു പോകാനൊരുങ്ങിയാൽ സംസ്ഥാനത്തിന് തടയാനാവില്ല. പദ്ധതി നടത്തിപ്പ് അടക്കം അവതാളത്തിലാകും. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഭേദഗതിയെ എതിർക്കാനുള്ള പ്രധാന കാരണം ഇതാണ്.
ഐഎഎസ് കേരള കേഡറിലെ 231 തസ്ഥികയിൽ 87 പേരുടെ കുറവ് നിലവിലുണ്ട്. 23 പേർ ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
ഐഎഎസുകാർക്കും ആശങ്ക
തിരുവനന്തപുരം: സിവിൽ സർവീസ് നിയമഭേദഗതിയിൽ ഐഎഎസുകാർക്കും ഏറെ ആശങ്കകളുണ്ട്. സമ്മതമില്ലാതെ ഡെപ്യൂട്ടേഷൻ നൽകിയാൽ പെട്ടെന്നുള്ള മാറ്റം കുട്ടികളുടെ പഠനത്തെ അടക്കം ബാധിക്കുമെന്നാണു പ്രധാന ആശങ്ക. സംസ്ഥാനത്തു തുടർന്നാൽ ഉന്നത അധികാരവും ഉയർന്ന തസ്തികയും ലഭിക്കുമെന്നതിനാൽ മിക്ക ഉദ്യോഗസ്ഥർക്കും സംസ്ഥാന സർവീസാണു കൂടുതൽ ഇഷ്ടം.
എതിർപ്പുമായി മറ്റു മുഖ്യമന്ത്രിമാരും
ന്യൂഡൽഹി: കേന്ദ്ര തീരുമാനത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും പ്രധാനമന്ത്രിക്കു കത്തയച്ചു.