ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന സംസ്ഥാന ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും ആരംഭിക്കും. 6 കോർപറേഷനുകളിലും 87 നഗരസഭകളിലുമാണു പദ്ധതി നടപ്പാക്കുന്നത്. മാർച്ചിൽ പദ്ധതി പൂർണസജ്ജമാകുമെന്നും ഇ -വേസ്റ്റ്, കെട്ടിടങ്ങൾ പൊളിക്കുമ്പോഴുള്ള മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ സംവിധാനമൊരുക്കും എന്നും മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.
വികേന്ദ്രീകൃത – കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി മേഖലാ തലത്തിൽ സൃഷ്ടിക്കുന്ന കേന്ദ്രീകൃത മാലിന്യ പരിപാലന കേന്ദ്രങ്ങളുടെയും സാനിറ്ററി ലാൻഡ്ഫിൽ സൈറ്റുകളുടെയും നിർമാണ മേൽനോട്ട ചുമതലകൾ ശുചിത്വ മിഷന് ആയിരിക്കും.നഗരങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ വർഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ ബയോ മൈനിങ് നടത്തി സംസ്‌കരിക്കും. കൊച്ചി ബ്രഹ്മപുരത്ത് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴയിലെ തുമ്പൂർമുഴി മാലിന്യ പരിപാലന സംവിധാനം പോലുള്ള മാതൃകകൾ വ്യാപിപ്പിക്കും. 2100 കോടി രൂപയുടെ പദ്ധതിയുടെ 50 ശതമാനവും നഗരസഭകൾക്കു നേരിട്ടു ലഭ്യമാക്കും. ഇതിന്റെ 40% കൈമാറാനുള്ള നടപടി ആരംഭിച്ചു.
പദ്ധതിയിൽ സന്നദ്ധ അറിയിച്ച് 6 കോർപറേഷനുകളും 87 നഗരസഭകളും ശുചിത്വ മിഷനുമായി കരാറിൽ ഒപ്പിട്ടതായി മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങൾക്കും അഞ്ചു വർഷത്തെ ഖരമാലിന്യ പരിപാലന പദ്ധതികൾ തയാറാക്കാനുള്ള സഹായവും ബഹുവർഷ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ആവശ്യമായ ഉപദേശങ്ങളും നൽകും.
മാലിന്യ നിർമാർജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മനുഷ്യശേഷിയും സാങ്കേതികവിദ്യകളും ഉപദേശ നിർദേശങ്ങളും നൽകി ചുമതലകൾ നിർവഹിക്കാൻ നഗരസഭകളെ പ്രാപ്തമാക്കും. വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ ഖരമാലിന്യ പരിപാലന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതാണു പദ്ധതി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരുടെ സേവനം എല്ലാ തലങ്ങളിലും ഉറപ്പാക്കിയതായും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കാതെയാണു പദ്ധതി നടപ്പാക്കുക എന്നും മന്ത്രി വ്യക്തമാക്കി.