ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നും നിലവിൽ ദിവസം ശരാശരി ടി പി ആർ 32.7% ആണെന്നും എപ്പോൾ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് ജില്ല മാറുമെന്നും അതിനനുസരിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ ഡി എം ഒ അറിയിച്ചു
കോവിഡ് ജാഗ്രത പോർട്ടലിൽ വിവരങ്ങൾ യഥാസമയം അപ്‌ലോഡ് ചെയ്യാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും വാർഡ് തല സമിതികൾ രൂപീകരിച്ച് ജനുവരി 22ന് രാവിലെ 10 മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തുകൾ ഡെപ്യൂട്ടി ഡയറക്ടർ മുഖാന്തിരവും മുനിസിപ്പാലിറ്റികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഖേനയും കോർപറേഷൻ നേരിട്ടും റിപ്പോർട്ട് നൽകും.
വാർഡ് തല സമിതിയിലേക്ക് മതിയായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവികൾ അടിയന്തിരമായി നിയമിക്കും. കോവിഡ് പോസിറ്റീവ് ആയ രോഗികൾ കൃത്യമായി മാനദണ്ഡ പ്രകാരം ഐസൊലേഷനിൽ കഴിയുന്നുണ്ടോ എന്ന് വാർഡ് തല സമിതി ഉറപ്പു വരുത്തും.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശിച്ചതിനാൽ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലാ പ്ലാനിങ് ഓഫീസിലെ നാലാം നിലയിലെ കോൺഫറൻസ് ഹാൾ കോവിഡ് കൺട്രോൾ റൂമായി തുടരും. കൺട്രോൾ സെല്ലിലേക്കും മറ്റും നിയമിച്ചിട്ടുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെയും മറ്റും സേവനം ഫെബ്രുവരി 28 വരെ തുടരാം.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരാണ നായ്ക്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.