തിരുവനന്തപുരം
പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022–-23ലെ വാർഷിക പദ്ധതി കരടിന് സംസ്ഥാന ആസൂത്രണ ബോർഡ് യോഗം അംഗീകാരം നൽകി. ബോർഡ് ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. കരട് മന്ത്രിസഭാ യോഗം പരിഗണിച്ച് അന്തിമ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകും.
കോവിഡ് പ്രതിസന്ധി മറികടക്കുന്ന പരിപാടികൾക്കാണ് ആദ്യ വർഷത്തെ ഊന്നൽ. മാനവശേഷി വികസനം, വിജ്ഞാന–- നൈപുണി വികസനം, സുസ്ഥിര വളർച്ച എന്നിവയായിരിക്കും വാർഷികപദ്ധതിയുടെ നെടുംതൂണുകൾ.
വിഭവങ്ങളുടെ കുറവ് ബാധിക്കുമെന്നതിനാൽ വിനിയോഗത്തിൽ അതീവ ശ്രദ്ധ ഉറപ്പാക്കണമെന്ന് യോഗം നിർദേശിച്ചതായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ ദേശാഭിമാനിയോട് പറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരവും നികുതിവിഹിതത്തിലെ കുറവ് പരിഹരിക്കൽ സഹായവും നിർത്തലാക്കുന്നതും കടമെടുപ്പ് പരിധി കുറച്ചതും സംസ്ഥാനത്തിന്റെ വരുമാനത്തെ വൻതോതിൽ ബാധിക്കും. ഇത് പരിഹരിക്കാൻ ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും ഉയർത്തുന്ന പദ്ധതികൾക്കായിരിക്കും ആദ്യ രണ്ടുവർഷം മുൻഗണന. ഉൽപ്പാദനമേഖലയിൽ തൊഴിലവസരങ്ങൾ ഉയർത്തും. വിനോദ സഞ്ചാരം, ഐടി, പശ്ചാത്തല സൗകര്യ വികസനം ഉൾപ്പെടെ വരുമാനം ഉറപ്പാക്കുന്ന സേവനങ്ങളുടെ പുരോഗതി ഊർജിതപ്പെടുത്തും. പദ്ധതി അടങ്കൽ കുറയ്‌ക്കില്ല.