നികുതി അടയ്ക്കാത്ത ബസുടമകള്‍ക്കെതിരേ നടപടി ശക്തമാക്കിയതോടെ ബസ് വ്യവസായത്തില്‍ പുതിയ പ്രതിസന്ധി. നികുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതു പരിഗണിക്കാതെ മേട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കാന്‍ തുടങ്ങിയതാണ് ബസ് ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു ഭാഗത്ത് ചര്‍ച്ച നടത്തുകയും മറുഭാഗത്ത് നികുതിയുടെ പേരില്‍ പിഴ ഈടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് 80 ശതമാനം സ്വകാര്യബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് നികുതി അടയ്ക്കാതെയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ഇനത്തില്‍ സര്‍ക്കാരിന് 35 കോടിയിലേറെ രൂപയാണു കിട്ടാനുള്ളത്. നികുതി ഇളവ് പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ബസുകളും സര്‍വീസ് പുനരാരംഭിച്ചത്. സമയപരിധി കഴിഞ്ഞതിനാല്‍ 7500 പിഴത്തുകയും ചേര്‍ത്തുവേണം ഇനി നികുതി അടയ്ക്കാന്‍ .
ഡിസംബര്‍ 31 ആയിരുന്നു നികുതി അടയ്ക്കാനുള്ള അവസാന തീയതി. റോഡ് നികുതിയില്‍ ഇളവ് കിട്ടിയിട്ടില്ലെന്നും സാമ്പത്തികശേഷിയില്ലാത്തതിനാല്‍ തുക അടയ്ക്കാന്‍ കഴിയില്ലെന്നും സ്വകാര്യബസുടമകള്‍ പറയുന്നു. പിഴ കൂടാതെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കാന്‍പോലും സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
മുപ്പത്തിമൂന്ന് സീറ്റുകളുള്ള ബസിന് 20,070 രൂപയും 38 സീറ്റുള്ളതിന് 23,490 രൂപയും 48 സീറ്റിന് 29,910 രൂപയും 2018-നു ശേഷം ഇറങ്ങിയ വലിയ ബസുകള്‍ക്ക് 36,000 രൂപയുമാണ് മൂന്നുമാസം കൂടുമ്പോഴുള്ള നികുതി.
കോവിഡനന്തരം മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുന്നില്ല. മാത്രമല്ല ചാര്‍ജ് വര്‍ധന നടപ്പിലാക്കിയശേഷം സര്‍വീസ് പുനരാരംഭിക്കാമെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. ഇതുമൂലം ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ ഭൂരിഭാഗം സര്‍വീസുകളും വെട്ടിക്കുറയ്ക്കാറാണു പതിവ്.