ഗ്രാമീണ ജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്ന ഗ്രാമവണ്ടി സർവീസ് ഏപ്രിൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഉൾനാടൻ പ്രദേശങ്ങളിൽ വരെ ഗ്രാമവണ്ടി സർവീസ് ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാകും പ്രവർത്തനം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും ഗ്രാമവണ്ടികൾ സ്പോൺസർ ചെയ്യാൻ സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിൽ ഗ്രാമവണ്ടി അനുവദിക്കും. ഓരോ ദിവസത്തേക്കുമുള്ള ഇന്ധനം സ്പോൺസർ ചെയ്യാൻ കഴിഞ്ഞാൽ പദ്ധതി കൂടുതൽ വിജയത്തിലെത്തിക്കാൻ സാധിക്കും. സിഎസ്ആർ ഫണ്ടും സ്പോൺസർഷിപ്പിനായി ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ആരംഭിച്ചു ഘട്ടംഘട്ടമായി മറ്റ് ജില്ലകളിലും ഗ്രാമ വണ്ടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.